ഭുവനേശ്വര്‍: കോണ്‍ഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധന പൂര്‍ത്തിയായി.
ഒഡീഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദ്യനിര്‍മാണ കന്പനിയായ ബൗധ് ഡിസ്റ്റിലറിയുടെ ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഓഫീസുകളില്‍ നടത്തിയ റെയ്ഡ് ഇന്നലെ പുലര്‍ച്ചെ അവസാനിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റെയ്ഡിന്‍റെ വിവരങ്ങള്‍ സെൻട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസിന് (സിബിഡിടി) അയച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഡിസംബര്‍ ആറിന് ആരംഭിച്ച റെയ്ഡ് പത്താം ദിവസമാണ് അവസാനിച്ചത്. പരിശോധനയില്‍ 353 കോടി രൂപയും മൂന്നു കിലോയോളം സ്വര്‍ണവും കണ്ടെടുത്തിരുന്നു. വിവിധ രേഖകള്‍, ഇലക‌്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിവിധ ബാങ്കുകളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കൗണ്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചാണ് നോട്ടുകള്‍ എണ്ണി ത്തിട്ടപ്പെടുത്തിയത്. ആദായി നികുതി റെയ്ഡില്‍ ധീരജ് സാഹുവോ ബൗധ് ഡിസ്റ്റിലറിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പിടിച്ചെടുത്ത പണം കോണ്‍ഗ്രസിന്‍റെ അഴിമതി തെളിയിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാര്‍ പാര്‍ലമെന്‍റ് കോംപ്ലക്സിലെ ഗാന്ധിപ്രതിമയ്ക്കു സമീപം പ്രതിഷേധപ്രകടനം നടത്തിയിരുന്നു. കോണ്‍ഗ്രസാകട്ടെ, സംഭവത്തില്‍ ധീരജ് പ്രസാദ് സാഹുവിനെ തള്ളിപ്പറഞ്ഞു.