വാഷിങ്ടണ്‍: യു.എൻ രക്ഷാസമിതിയില്‍ ഇസ്രായേല്‍ വംശഹത്യക്ക് കരുത്തുപകര്‍ന്ന് ഒക്ടോബര്‍ ഏഴിനുശേഷം മൂന്നാം തവണയും യു.എസ് വീറ്റോ പ്രയോഗിക്കുമെന്ന ആശങ്കകള്‍ക്ക് തല്‍ക്കാലം വിരാമമായെങ്കിലും ഒറ്റപ്പെട്ട് ബൈഡന്റെ അമേരിക്ക.
പാശ്ചാത്യ ശക്തികളിലേറെയും ഇതിനകം നിലപാട് മാറ്റി ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം പരസ്യമാക്കി കഴിഞ്ഞു. ഡിസംബര്‍ ആദ്യത്തില്‍ രക്ഷാസമിയിലെത്തിയ വെടിനിര്‍ത്തല്‍ പ്രമേയത്തിന് അനുകൂലമായാണ് ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ, ജപ്പാൻ അടക്കം രാജ്യങ്ങള്‍ വോട്ടുചെയ്തത്. അന്ന് ഹമാസിന്റെ പേരു പറഞ്ഞ് യു.എസ് വീറ്റോ ചെയ്താണ് ഇത് പരാജയപ്പെടുത്തിയത്. യു.എസില്‍പോലും ജനകീയ പിന്തുണ എതിരായി വരുന്നതിനിടെയാണ് രാജ്യാന്തരതലത്തിലും അമേരിക്കൻ ഭരണകൂടം ഒറ്റപ്പെടുന്നത്. ഏറ്റവുമൊടുവില്‍ ചെങ്കടല്‍ സംരക്ഷണത്തിന് സംയുക്ത സേന പ്രഖ്യാപിച്ചെങ്കിലും ശക്തരായ അയല്‍രാജ്യങ്ങള്‍ ഇതിനൊപ്പം കൂടിയിട്ടില്ല.
ലോകം മുഴുക്കെ മനുഷ്യാവകാശ സംഘടനകള്‍ ഒറ്റക്കെട്ടായി ഇസ്രായേല്‍ മഹാക്രൂരതകള്‍ക്കെതിരെ രംഗത്ത് സജീവമായിവരികയാണ്. ഫലസ്തീനികളെ പട്ടിണിയിലാഴ്ത്തിയും താമസകേന്ദ്രങ്ങള്‍ ഇല്ലാതാക്കിയും ഗസ്സ ഒഴിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കം പിന്തുണക്കാനില്ലെന്ന് ലോകരാജ്യങ്ങള്‍ നയം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം, ഗസ്സയിലെ പാവങ്ങള്‍ക്ക് ലോകം മുഴുക്കെ സഹായം ഒഴുക്കുമ്ബോള്‍ അമേരിക്കമാത്രം ഇസ്രായേലിന് സൗജന്യമായി ആയുധങ്ങള്‍ നിരന്തരം എത്തിച്ചുകൊണ്ടിരിക്കുന്നതും കടുത്ത എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിനുശേഷം മാത്രം ഒരു ടണ്‍ ഭാരമുള്ള കെ.84 ബോംബുകള്‍ 5000 എണ്ണമാണ് അമേരിക്ക ഇസ്രായേലിന് കൈമാറിയത്. യുദ്ധവിമാനങ്ങള്‍, തോക്കുകള്‍, തിരകള്‍, സ്ഫോടകവസ്തുക്കള്‍, കവചിത വാഹനങ്ങള്‍ എന്നിങ്ങനെ മറ്റുള്ളവ വേറെയും.