ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉണ്ടായ അക്രമസംഭവങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ നാടകീയ നീക്കം.
സംഘർഷത്തിനിടെ രാഹുല്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. രാഹുലിന്‍റെ നടപടി അനിഷ്ട സംഭവങ്ങള്‍ക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ പോലീസ് അദ്ദേഹത്തെ തിരികെ വാഹനത്തില്‍ കയറ്റിയതായാണ് റിപ്പോർട്ട്.
യാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്‍റെ വാഹനമാണ് ബിജെപി പ്രവർത്തകർ ആക്രമിച്ചത്. അക്രമികള്‍ വാഹനം തടഞ്ഞ് നിർത്തി ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകള്‍ കീറിയെറിഞ്ഞു. വാഹനത്തിന് ഉള്ളിലേയ്ക്ക് വെള്ളമൊഴിക്കുകയും ചെയ്തു. ഇതിനിടെ രാഹുലിന്‍റെ ബസിന് അരികെ എത്തിയ ബിജെപി പ്രവർത്തകർക്ക് ഇടയിലേക്കാണ് രാഹുല്‍ ഇറങ്ങിച്ചെന്നത്.
തുടർച്ചയായ ആക്രമണങ്ങല്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ് എന്നാണ് ആരോപണം. മുൻപും ന്യായ് യാത്രയ്ക്ക് നേരേ ബിജെപി ആക്രമണം നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും ഹിമന്ദ ബിശ്വ ശർമയും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെയാണ് സംഘർഷം. 25 വരെയാണ് ആസാമില്‍ ഭാരത് ജോഡോ യാത്ര പര്യടനം നടത്തുക.