ഓയൂർ: 20 വർഷത്തെ കാത്തിരിപ്പിന് ശേഷം ഓയൂരില്‍ അഗ്നിരക്ഷാനിലയം യാഥാർഥ്യമാകുന്നു. ഇതിന് 3.48 കോടി രൂപയുടെ ഭരണാനുമതിയായി.
1999 ലാണ് നിലയം തുടങ്ങാൻ അനുമതിയായത്. എന്നാല്‍, വർഷങ്ങള്‍ കഴിഞ്ഞിട്ടും നിലയം യാഥാർഥ്യമാകാത്തതിനെക്കുറിച്ച് നിരവധി തവണ ‘മാധ്യമം’ വാർത്ത നല്‍കിയിരുന്നു.
ഓയൂർ കാളവയലില്‍ വെളിനല്ലൂർ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ അഗ്നിരക്ഷാനിലയത്തിനായി വസ്തുവും വാങ്ങിയിരുന്നു. എം.എല്‍.എ ആയിരുന്ന മുല്ലക്കര രത്നാകരൻ ഇടപെട്ട് രണ്ട് അഗ്നിരക്ഷാ വാഹനങ്ങളും ജീവനക്കാരെയും എത്തിച്ചു. ഉദ്ഘാടനദിനം പ്രഖ്യാപിച്ചപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് എത്തി. തുടർന്ന് അഗ്നിരക്ഷാ വാഹനങ്ങളും ജീവനക്കാരെയും ഇവിടെനിന്ന് അധികൃതർ പിൻവലിക്കുകയായിരുന്നു.
വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലോ പരിസരപ്രദേശങ്ങളിലോ അഗ്നിബാധ ഉണ്ടായാല്‍ കൊല്ലം, പുനലൂർ, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്ന് മാത്രമാണ് അഗ്നിശമനസേനയുടെ സഹായം ലഭിച്ചത്. ഈ ഒരു സ്ഥിതി കണക്കിലെടുത്താണ് സമീപ പ്രദേശങ്ങളിലെ നിരവധി പഞ്ചായത്തുകള്‍ക്ക് കൂടി സഹായകരവും ഉപയോഗപ്രദവുമായ രീതിയില്‍ ഓയൂരില്‍ അഗ്നിരക്ഷാനിലയം സ്ഥാപിക്കുന്നതിന് ശ്രമങ്ങള്‍ ആരംഭിച്ചത്. വാങ്ങിയ വസ്തു കേരള ഫയർ ആൻഡ് െറസ്ക്യൂ സർവിസ് ഡയറക്ടർ ജനറലിന് വിട്ടുനല്‍കിയിരുന്നു. പി.ഡബ്ല്യു.ഡി ബില്‍ഡിങ് സെക്ഷൻ ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയ സ്ഥലത്ത് പുതിയ കെട്ടിടനിർമാണത്തിന് എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ഓയൂർ അഗ്നിരക്ഷാനിലയം ആരംഭിക്കുന്നത് സംബന്ധിച്ച് മന്ത്രി ജെ. ചിഞ്ചുറാണിയും വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സാമൂഹികപ്രവർത്തകരും ആവശ്യപ്പെട്ടുവരുകയായിരുന്നു. രണ്ടാം പിണറായി സർക്കാറിന്‍റെ കാലത്ത് ഫയർ സ്റ്റേഷൻ കെട്ടിടത്തിന് ഫണ്ട് അനുവദിക്കണമെന്നും ഇതിന് ആവശ്യമായ ഉദ്യോഗസ്ഥ വിന്യാസം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. സ്ഥിരം തസ്തികയും കെട്ടിടവും ഉണ്ടാകുന്നത് വരെ താല്‍ക്കാലിക സംവിധാനത്തില്‍ പഴയ ഭരണാനുമതി പ്രകാരം ഫയർ സ്റ്റേഷൻ ആരംഭിക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് 2022 േമയ് 11ന് പുതുക്കിയ ഭരണാനുമതി നല്‍കയത് മന്ത്രിസഭ അംഗീകാരിച്ചു. തുടർന്ന് നവകേരള സദസ്സില്‍ വെളിനല്ലൂർ ഗ്രാമ ഭരണസമിതിയും നിരവധി സംഘടനകളും വിഷയത്തില്‍ നിവേദനം നല്‍കി. ഇതില്‍ ഫയർ ആൻഡ് െറസ്ക്യൂ ഡിപ്പാർട്മെന്‍റ് നല്‍കിയ മറുപടിയില്‍ തസ്തിക സൃഷ്ടിക്കുന്നത് സർക്കാറിന്‍റെ പരിഗണനയിലാണെന്ന് അറിയിച്ചിരുന്നു. തുടർന്ന് 348.50 ലക്ഷം രൂപ വകയിരുത്തി ഭരണാനുമതി ലഭിച്ചതോടെ രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനാണ് അവസണ്മാകുന്നത്. ടെൻഡർ നടപടി കഴിഞ്ഞാല്‍ നിർമാണപ്രവർത്തനങ്ങള്‍ വേഗത്തിലാകുമെന്ന് വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് എം. അൻസർ പറഞ്ഞു.