തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ വേതനം 500 രൂപ മുതല്‍ 1000 രൂപ വരെ വർധിപ്പിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാല്‍. 10 വർഷത്തിനു മുകളില്‍ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെല്‍പ്പർമാരുടെയും വേതനം 1000 രൂപ വീതം വർധിപ്പിച്ചു.
ഇതില്‍ താഴെ സേവന കാലാവധിയുള്ള ജീവനക്കാരുടെ വേതനത്തില്‍ 500 രൂപ കൂടും. കഴിഞ്ഞ ഡിസംബർ മുതല്‍ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും. കഴിഞ്ഞ വർഷത്തില്‍ ബജറ്റില്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിക്കുമെന്നു ധന മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നടപ്പാക്കിയത്.
60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക. നിലവില്‍ വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും ഹെല്‍പ്പർമാർക്ക് 8000 രൂപയുമാണ് ലഭിക്കുന്നത്.