മാനന്തവാടി: ഇന്നലെ മാനന്തവാടിയില്‍നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന തണ്ണീർകൊമ്ബൻ ചരിഞ്ഞു. ഇന്ന് രാവിലെ ബന്ദിപ്പൂരില്‍ വെച്ചാണ് ആന ചരിഞ്ഞത്.
ജനവാസ മേഖലയില്‍ ഇറങ്ങിയതിനെ തുടർന്ന് ഒരു മാസത്തിനിടെ രണ്ടു തവണ ഈ ആനയെ മയക്കുവെടി വെച്ചിരുന്നു. നേരത്തെ ജനുവരി 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റില്‍നിന്ന് പിടികൂടി ബന്ദിപ്പൂർ വനത്തില്‍ വിട്ടതായിരുന്നു.
ഇന്നലെ രാത്രി ബന്ദിപ്പൂരില്‍ എത്തിച്ച ആന വിദഗ്ധ പരിശോധനക്ക് മുമ്ബ് തന്നെ ചരിയുകയായിരുന്നെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. നടുക്കമുണ്ടാക്കുന്ന വാർത്തയാണിതെന്നും എല്ലാ കാര്യങ്ങളും സുതാര്യമായാണ് ഇന്നലെ മാനന്തവാടിയില്‍ നടന്നതെന്നും മന്ത്രി പറഞ്ഞു. കാട്ടാന ചരിഞ്ഞതില്‍ എന്തെങ്കിലും വീഴ്ചയുണ്ടോ എന്ന് അന്വേഷിക്കാൻ അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും വനം മന്ത്രി അറിയിച്ചു.
കർണാടകയില്‍നിന്ന് റേഡിയോ കോളർ ഘടിപ്പിച്ച നിലയില്‍ എത്തിയ കാട്ടാന തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുമായി അതിരിടുന്ന വനത്തില്‍നിന്നാണ് ഇന്നലെ പുലർച്ചയോടെ മാനന്തവാടിയില്‍ എത്തിയത്. ഇന്നലെ രാവിലെ മുതല്‍ 15 മണിക്കൂറോളം മാനന്തവാടിയിലും സമീപപ്രദേശങ്ങളിലും ഭീതിവിതച്ചു. കണിയാരം, പായോട് ഭാഗങ്ങളില്‍ സഞ്ചരിച്ച ആന എട്ടോടെയാണ് മാനന്തവാടി നഗരത്തിലെത്തിയത്. ഒമ്ബതോടെ കോഴിക്കോട് റോഡിനും താഴെയങ്ങാടി റോഡിനും ഇടയിലുള്ള ചതുപ്പിലും വാഴത്തോട്ടത്തിലും നിലയുറപ്പിച്ച ആന വൈകീട്ടുവരെ ഇവിടെ തമ്ബടിച്ചു. ഇടക്ക് ഒച്ചയുണ്ടാക്കിയതല്ലാതെ ആന അതിക്രമമൊന്നും കാട്ടിയില്ല.
ഒടുവില്‍ ആനയെ രാത്രിയാണ് മയക്കുവെടി വെച്ച് ദൗത്യസംഘം പിടികൂടിയത്. റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ സഹായത്തോടെ 5.30നും കുറച്ചുനേരം കഴിഞ്ഞ് പിന്നെയും വെടിവെച്ചു. 6.20 ഓടെ മൂന്നാമത്തെ വെടിവെച്ചു. മയങ്ങിയ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി ആനയെ കർണാടക വനംവകുപ്പിന് കൈമാറി ബന്ദിപൂർ വനമേഖലയിലെത്തിക്കുകയായിരുന്നു.