ന്യൂഡല്‍ഹി: ബിഹാറില്‍ നടന്ന റെയില്‍വേ ഉദ്യോഗാർഥികളുടെ സമരത്തിന്റെ വിഡിയോ കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് യുട്യൂബ് നീക്കംചെയ്തു. ദേശസുരക്ഷയെ ബാധിക്കുന്നതിനാല്‍ സമരത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രം നിർദേശം നല്‍കിയെന്നാണ് റിപ്പോർട്ട്.
ബിഹാർ തലസ്ഥാനമായ പട്നയില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സമരമാണ് ‘ഓണ്‍ ഡ്യൂട്ടി’ യുട്യൂബ് ചാനലില്‍നിന്നും നീക്കം ചെയ്തതെന്ന് ഓണ്‍ലൈൻ വെബ്പോർട്ടലായ ‘ദ വയർ’ റിപ്പോർട്ട് ചെയ്തു. സമരക്കാർക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങളടക്കം വിഡിയോയിലുണ്ടായിരുന്നു.
അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ 5,696 തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ഒഴിവുകള്‍ കുറഞ്ഞുപോയെന്ന് ആരോപിച്ച് ആയിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങുകയായിരുന്നു.