സഹോദരൻ കാണിച്ചുകൊടുത്ത സ്ഥലത്തുനിന്നാണ് മൃതദേഹം കുഴിച്ചെടുത്തത്.
പൂങ്കാവ് വടക്കൻ പറന്പില്‍ റോസമ്മ(60) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. വീടിന്‍റെ അടുക്കളയുടെ പിൻഭാഗത്തായിരുന്നു കുഴിച്ചിട്ടിരുന്നത്. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് റോസമ്മയുടെ മൃതദേഹം പുറത്തെടുത്തത്.
റോസമ്മയുടെ സഹോദരൻ ബെന്നി (63) ആണ് അറസ്റ്റിലായത്. ബന്ധുക്കളും മറ്റും റോസമ്മയെ തെരയുന്നതിനിടയിലാണ് തർക്കത്തിനിടെ റോസമ്മയെ അബദ്ധത്തില്‍ കൊലപ്പെടുത്തിയെന്നു സഹോദരൻ ബെന്നി വെളിപ്പെടുത്തിയത്. ഇക്കാര്യമറിഞ്ഞ അയല്‍വാസിയായ പൊതുപ്രവർത്തക പോലീസില്‍ വിവരം പറയുകയായിരുന്നു.
ബെന്നിയെ കസ്റ്റഡിയിലെടുത്ത ആലപ്പുഴ നോർത്ത് പോലീസ് ഇന്നലെ ഉച്ചയോടെ ബെന്നിയുമായി കൃത്യംനടന്ന വീട്ടിലെത്തി. തുടർന്ന് തഹസില്‍ദാർ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് റോസമ്മയുടെ മൃതദേഹം കണ്ടെടുത്തത്. വീട്ടിലെ അടുക്കളയ്ക്കു പിന്നില്‍ ചുമരിനോടു ചേർന്നാണ് പ്രതി സഹോദരിയുടെ മൃതദേഹം കുഴിച്ചിട്ടിരുന്നത്.
മൂന്നടിയോളം താഴ്ചയിലായിരുന്നു കുഴിയെടുത്തിരുന്നത്. ഇവിടെ പോലീസ് നടത്തിയ പരിശോധനയില്‍ ആദ്യം റോസമ്മയുടെ വസ്ത്രത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തി. പിന്നാലെയാണ് മൃതദേഹം പുറത്തെടുത്തത്. റോസമ്മയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
മരണം ഉറപ്പായതോടെ വീടിൻറെ പിൻഭാഗത്ത് കൊണ്ട ുപോയി കുഴിച്ചിട്ടു എന്നാണ് ബെന്നി പറഞ്ഞത്. ഇതനുസരിച്ചാണ് പൊലീസ് ഇവിടെയെത്തി കുഴിച്ച് പരിശോധന നടത്തിയത്. ഇവിടെനിന്ന് തന്നെ റോസമ്മയുടെ മൃതദേഹം ലഭിക്കുകയും ചെയ്തു. തർക്കത്തിനിടെ ദേഷ്യത്തില്‍ റോസമ്മയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബെന്നി പോലീസിന് മൊഴി നല്‍കി.
ഏറെനാള്‍ മുൻപ് ഭർത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്ക്ക് രണ്ടു മക്കളാണുള്ളത്. നിലവില്‍ സഹോദരൻ ബെന്നിക്കൊപ്പമായിരുന്നു റോസമ്മയുടെ താമസം.
ഹോം നഴ്സായി ജോലിചെയ്ത് വരികയായിരുന്ന റോസമ്മ കുറച്ചു നാളുകളായി ജോലിക്ക് പോയിരുന്നില്ല. ഇതിനിടെ വീണ്ടും വിവാഹം കഴിക്കാൻ റോസമ്മ ആഗ്രഹിച്ചിരുന്നു. കൈനകരിയിലെ ഒരു വിവാഹദല്ലാള്‍ മുഖേന വിവാഹക്കാര്യം ശരിയായി. മേയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചു. ഇതിനിടെയാണ് കൊലപാതകം നടന്നത്.
റോസമ്മ വീണ്ടും വിവാഹം കഴിക്കുന്നതിനെ ബെന്നിയും ബന്ധുക്കളും എതിർത്തിരുന്നതായാണ് വിവരം. വിവാഹക്കാര്യത്തെച്ചൊല്ലി ബെന്നിയും റോസമ്മയും തമ്മില്‍ കഴിഞ്ഞദിവസം തർക്കത്തിലേർപ്പെടുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.