ഡല്‍ഹി: 17ാം ഐപിഎല്ലില്‍ റണ്‍ വേട്ടക്കാരില്‍ ഒന്നാമതാണ് വിരാട് കോഹ്‌ലി. 10 മത്സരങ്ങളില്‍ നിന്നായി 500 റണ്‍സാണ് സമ്ബാദ്യം.
മികച്ച ഫോമില്‍ ബാറ്റ് വീശുമ്ബോഴും വിരാട് കോഹ്‌ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങളടക്കം രംഗത്തെത്തുകയാണ്. താരത്തിന്റെ മോശം സ്‌ട്രൈക്ക് റേറ്റ് ഊന്നിയാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
അതേസമയം, വിരാടിനെതിരായ വിമർശനങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ഹാരിസ് റൗഫിനെ കോഹ്‌ലി പറത്തിയ സിക്‌സർ ഓർമിപ്പിച്ചാണ് കൈഫ് സമൂഹമാധ്യമങ്ങളില്‍ പിന്തുണയുമായെത്തിയത്. ‘സ്‌ട്രൈക്ക് റേറ്റ് മാത്രമല്ല ട്വന്റി 20 ക്രിക്കറ്റെന്ന് കോഹ്‌ലി വീണ്ടും തെളിയിക്കുന്നു. തിങ്ങിനിറഞ്ഞ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഹാരിസ് റൗഫിനെ ലോകകപ്പില്‍ സിക്‌സർ പറത്താനും കളി ഫിനിഷ് ചെയ്യാനും വേണ്ടത് സിംഹത്തിന്റെ കരളാണ്. അല്ലാതെ സ്‌ട്രൈക്ക് റേറ്റല്ല. ഈ ഐപിഎല്‍ സീസണിലും കോഹ്‌ലി അതേ ഫോമിലാണ്.-കൈഫ് എക്‌സില്‍ കുറിച്ചു.
മുൻ ഇന്ത്യൻ താരം സുനില്‍ ഗവാസ്‌കർ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ ജയത്തിന് ശേഷം വിമർശകർക്ക് ചുട്ടമറുപടിയുമായി മുൻ ഇന്ത്യൻ നായകൻ രംഗത്തെത്തുകയും ചെയ്തു. ‘എന്റെ സ്‌ട്രൈക്ക്‌റേറ്റ് കുറവെന്നും സ്പിന്നിനെതിരെ നന്നായി കളിക്കുന്നില്ലെന്നും പറയുന്നവർക്ക് അതില്‍ ആനന്ദമുണ്ടാകും. എന്നെ സംബന്ധിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയെന്നതാണ് പ്രധാനം. പോയ 15 വർഷമായി ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ആളുകള്‍ക്ക് കളിയെകുറിച്ച് അവർത്ത് തോന്നുന്നത് പറയാമെന്നും കമന്ററി ബോക്‌സിലിരിക്കുന്നവർക്ക് ഗ്രൗണ്ടിലെ സാഹചര്യം അറിയണമെന്നില്ലെന്നും കോഹ്ലി പറഞ്ഞു. സീസണില്‍ 500 റണ്‍സുമായി കുതിക്കുകയാണ് താരം. പത്തുമത്സരങ്ങളില്‍ നിന്നായി 147.49 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റുവീശിയത്.