കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ 5 എൻജിനീയറിങ് കോളജ് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. ബെംഗളൂരു കനക്പുര മേക്കെദാട്ടു അണക്കെട്ടിന് സമീപം ആയിരുന്നു അപകടം.
മരിച്ചവരില്‍ 3 പേർ പെണ്‍കുട്ടികളാണ്. ഹർഷിത, വർഷ, സ്നേഹ, അഭിഷേക്, തേജസ്സ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ 11 പേരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദർശിക്കാനെത്തിയത്. 5 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
അതേസമയം, പെരുമ്ബാവൂരില്‍ കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പെരിയാറില്‍ മുങ്ങിമരിച്ചു. ചെങ്ങന്നൂർ എടനാട് മയാലില്‍തുണ്ടിയില്‍ തോമസിന്റെ മകള്‍ ജോമോള്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പെരുമ്ബാവൂരില്‍ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആളെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.
ആലാട്ടുചിറ ഏമ്ബക്കോടിനു സമീപം കാളക്കയത്തിലാണ് അപകടം നടന്നത്. ഏമ്ബക്കോട് നെടുമ്ബിള്ളില്‍ (സിദ്ധാർഥ് മന്ദിരം) അജിത് മേനോന്റെയും കലാദേവിയുടെയും മകള്‍ സ്വാതിയുടെ വിവാഹ നിശ്ചയത്തിന് എത്തിയതായിരുന്നു ജോമോള്‍. സ്വാതിയും മൂന്ന് ബന്ധുക്കളും ജോമോളും ഉള്‍പ്പെടെ അഞ്ചുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഉരുണ്ട പാറയില്‍ നിന്ന ജോമോള്‍ കാല്‍വഴുതി ആഴമുള്ള കയത്തിലേക്ക് വീഴുകയായിരുന്നു.