മഹബൂബബാദ് (തെലങ്കാന); രാഹുല്‍ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ രാജ്യത്തിന്റെ അവസ്ഥ എന്താകുമായിരുന്നെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ.
തെലങ്കാനയിലെ മഹബൂബാബാദില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നദ്ദ.
നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി എൻഡിഎ നിശ്ചയിച്ചു. എന്നാല്‍ ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് നദ്ദ ചോദിച്ചു. രാഹുല്‍ പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന്റെ അവസ്ഥയെന്താകും. കൊവിഡിനെ നേരിടാനോ നാണയപ്പെരുപ്പത്തെ നേരിടാനോ രാഹുലിന് കഴിയുമായിരുന്നോയെന്നും നദ്ദ ചോദിച്ചു. ആഗോള വെല്ലുവിളികളിലും വികസനത്തിലും രാഹുല്‍ എന്ത് ചെയ്‌തേനെയെന്നും നദ്ദ ചോദിച്ചു.
അഴിമതിക്കാരെ അകറ്റി നിർത്താൻ നരേന്ദ്രമോദി പറയുമ്ബോള്‍ അവരെ സംരക്ഷിക്കാനാണ് പ്രതിപക്ഷത്തിന്റെ ആഹ്വാനമെന്ന് നദ്ദ ചൂണ്ടിക്കാട്ടി. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനും ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാളും അഴിമതിക്കേസുകളില്‍ ജയിലിലാണ്. എല്ലാ അഴിമതിക്കാരും പരസ്പരം സംരക്ഷിക്കാൻ വേണ്ടി ഒരുമിച്ച് ചേർന്നിരിക്കുകയാണെന്നും നദ്ദ പരിഹസിച്ചു.
തെലങ്കാനയില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സർക്കാരും പ്രീണനവും അഴിമതിയുമാണ് നടത്തുന്നതെന്ന് നദ്ദ ചൂണ്ടിക്കാട്ടി. നേരത്തെ ബിആർഎസ് സർക്കാരില്‍ നിന്നും തെലങ്കാനയിലെ ജനങ്ങള്‍ നേരിട്ടതും ഇതു തന്നെയാണ്. അതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സർക്കാരും തുടരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി സർക്കാരിനെ തെരഞ്ഞെടുക്കാനുളള മാനസീകമായ ഒരുക്കത്തിലാണ് തെലങ്കാനയിലെ ജനങ്ങളെന്നും നദ്ദ കൂട്ടിച്ചേർത്തു.