തിരുവനന്തപുരം: വൈദ്യുതി ഉപയോഗത്തില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി കെഎസ്‌ഇബി. ലോഡ് ഷെഡിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും മേയ് രണ്ടിന് ഉന്നതതല സമിതിയില്‍ ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനമെന്നും കെഎസ്‌ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളെക്കാള്‍ വൈദ്യുതി ഉപയോഗം 16 ഇരട്ടിയാണ് വർദ്ധിച്ചത്.
കേന്ദ്രത്തോട് അധിക വൈദ്യുതി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കരാറില്ലാത്തതിനാല്‍ വൈദ്യുതി ലഭിക്കുന്നതില്‍ കാലതാമസം നേരിടുമെന്നുമാണ് കെഎസ്‌ഇബിയുടെ വിശദീകരണം. രാത്രി വൈദ്യുതി മുടങ്ങുന്നത് അമിത ഉപയോഗം മൂലമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കെഎസ്‌ഇബിയുടെ അപ്രഖ്യാപിത പവർകട്ട് ജനങ്ങളെ വീർപ്പുമുട്ടിക്കുകയാണ്. എന്തുകൊണ്ട് അധിക വൈദ്യുതി കടത്തിവിടുന്ന ലൈനുകള്‍ സ്ഥാപിക്കുന്നില്ലെന്ന ജനങ്ങളുടെ ചോദ്യത്തിന് കെഎസ്‌ഇബി ഉദ്യോഗസ്ഥർക്ക് മറുപടി നല്‍കാനില്ല. ഇതിനുപുറമെ 700 ട്രാൻസ്‌ഫോമറുകളാണ് സമീപ കാലങ്ങളിലായി കേടുവന്നത്.
ഉന്നത ഉദ്യോഗസ്ഥർ താമസിക്കുന്ന സ്ഥലങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കുന്നില്ലെന്നും സാധാരണക്കാരെ കെഎസ്‌ഇബി വലക്കുകയാണെന്നുമാണ് ജനങ്ങള്‍ ആരോപിക്കുന്നത്. രാത്രിയിലെ അപ്രഖ്യാപിത പവർകട്ടില്‍ പ്രതിഷേധിച്ച് വിവിധ ഇടങ്ങളില്‍ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.