ആലപ്പുഴ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി രാജശ്രീയെന്ന വീട്ടമ്മ, വീട്ടുചെലവിനും മക്കളുടെ തുടർപഠനത്തിനും പണം കണ്ടെത്താനായി ആരംഭിച്ച ‘ഫിനിക്സ് ‘ ഇന്ന് സൂപ്പർ ഹിറ്റാണ്.
പൊടിയും മാറാലയും മൂടിയ വീടോ, ഫ്ളാറ്റോ എന്തുമാകട്ടെ വാസയോഗ്യമാക്കാൻ ഫിനിക്സ് പെണ്‍പട പറന്നെത്തും. അഞ്ചുമാസം മുമ്ബ് കായംകുളത്ത് ആരംഭിച്ച സംരംഭത്തിന്റെ സേവനം തെക്കൻ കേരളത്തില്‍ ഹിറ്റായതോടെ രാജശ്രീയുടെ ആശയം സൂപ്പർ ഹിറ്റായി.
കായംകുളം എരുവയില്‍ രാജശ്രീയും കുടുംബവും വർഷങ്ങളായി ഗള്‍ഫിലായിരുന്നു. ഭർത്താവിന്റെ ബിസിനസിലുണ്ടായ നഷ്ടമാണ് ജീവിതം മാറ്റിമറിച്ചത്. മകളുടെ ബി.ഡി.എസ് പഠനവും മകന്റെ ഡിഗ്രി പഠനവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് ആലോചിച്ച് തലപുകയ്ക്കുമ്ബോഴാണ് ക്ളീനിംഗ് ഒരു സേവനമാക്കാൻ ഉറപ്പിച്ചത്.
ഗള്‍ഫില്‍ ഫ്ലാറ്റ് വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്ന വാക്വം ക്ളീനറിലും സ്ക്രബ്ബിംഗ് മെഷീനിലുമുള്ള പരിചയമായിരുന്നു രാജശ്രീയുടെ കൈമുതല്‍.സുഹൃത്തായ മുതുകുളം സ്വദേശിനി അമ്ബിളിയും മറ്റ് രണ്ട് സ്ത്രീകളും സഹായികളായി കൂടിയതോടെ നവ മാദ്ധ്യമത്തില്‍ ക്ളീനിംഗ് സർവീസിനെപ്പറ്റി ഒരുകുറിപ്പിട്ടു. അത് നല്ലൊരു തുടക്കമായി.
വിശേഷാവസരങ്ങളില്‍ വീട് വൃത്തിയാക്കാനാണ് ഇവരുടെ സഹായം കൂടുതലായി ആളുകള്‍ തേടുന്നത്. വാർഷിക ശുചീകരണം കരാറടിസ്ഥാനത്തില്‍ ചെയ്യാനും സംഘം സജ്ജമാണ്. നിലവില്‍ രാജശ്രീയുടെ വീട് കേന്ദ്രീകരിച്ചാണ് പ്രവർത്തനമെങ്കിലും കായംകുളം കേന്ദ്രീകരിച്ച് ഓഫീസുള്‍പ്പെടെ പ്രവർത്തനം വിപുലപ്പെടുത്താനാണ് തീരുമാനം. സേവനത്തിന് ഫോണ്‍: 8113834196.വാട്സ് ആപ്പ്: 8606127073.
ആദ്യവിളി എടത്വയില്‍ നിന്ന്
നവമാദ്ധ്യമത്തിലെ കുറിപ്പ് കണ്ട് ആദ്യം വിളിവന്നത് എടത്വയില്‍ നിന്നായിരുന്നു. രാജശ്രീയും കൂട്ടരും വാക്വം ക്ളീനറുള്‍പ്പെടെയുള്ള സാമഗ്രികളുമായി സ്കൂട്ടറിലെത്തി. മണിക്കൂറുകള്‍ക്കകം മുക്കുംമൂലയുമുള്‍പ്പെടെ രണ്ടുനില വീട് ക്ളീൻ. വീടിനകവും പുറവുമെല്ലാം പുതുമോടിയില്‍ തിളങ്ങി. ചെലവ് കഴിച്ച് നാലുപേർക്കും ന്യായമായ കൂലിയും കിട്ടി. ഓറഞ്ച് ടീഷർട്ടും തൊപ്പിയും ധരിച്ച യുവതികളുടെ മിന്നും പ്രകടനം വീട്ടുകാർക്ക് പെരുത്ത് ഇഷ്ടമായി. അവരും ഒരുപോസ്റ്റ് ഇട്ടു. ഇതോടെ രാജശ്രീയുടെ ഫോണിന് വിശ്രമമില്ലാതായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തുരുതുരാവിളിയാണ്. പ്രവാസികളും വൃദ്ധ ദമ്ബതികളും ഉദ്യോഗസ്ഥരുമുള്‍പ്പെടെയുള്ളവർ ഫിനിക്സിനെ കാത്തിരിപ്പാണ്.