ദുബൈ: വെടിനിർത്തലിന് ഹമാസ് സന്നദ്ധത അറിയിച്ചിട്ടും റഫയില്‍ കടന്നുകയറി ഇസ്രായേല്‍ സൈന്യം. ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകള്‍ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തതോടെ ഗസ്സ യുദ്ധം പുതിയ വഴിത്തിരിവില്‍.
റഫ, കറം അബൂസാലം അതിർത്തികള്‍ ഇസ്രായേല്‍ അടച്ചതോടെ ഗസ്സയിലേക്കുള്ള ഭക്ഷ്യസഹായ വിതരണം പൂർണമായും തടസ്സപ്പെട്ടു. റഫ ക്രോസിങ്ങില്‍ സൈന്യം ഇസ്രായേല്‍ പതാക നാട്ടി. ഹമാസിന്റെ സൈനിക-സാമ്ബത്തിക സ്രോതസ്സ് തകർക്കുകയെന്നതാണ് റഫ ആക്രമണ ലക്ഷ്യമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഹമാസിന്റെ റഫയിലെ നാല് ബ്രിഗേഡുകളെയും തകർക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ബന്ദിമോചനം ഉറപ്പാക്കുകയാണ് റഫ ആക്രമണ ലക്ഷ്യമെന്നും വിശദീകരണമുണ്ട്.
ഫലസ്തീൻ ചെറുത്തുനില്‍പ്പിനു മുന്നില്‍ തോല്‍വിയടഞ്ഞ ഇസ്രായേലിന്റെ റഫ ആക്രമണം കൂട്ടക്കുരുതികള്‍ക്കുള്ള ആസൂത്രിത നീക്കം മാത്രമാണെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. അതേസമയം, ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ ബന്ദിയായ എഴുപതുകാരി ജൂഡി ഫെയിൻസ്റ്റൈൻ മരണത്തിന് കീഴടങ്ങിയതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദ അറിയിച്ചു.
റഫക്കു നേരെ വ്യാപക ആക്രമണം ലക്ഷ്യമല്ലെന്ന് ഇസ്രായേല്‍ അറിയിച്ചതായി വൈറ്റ് ഹൗസ് പ്രതികരിച്ചു. ഹമാസ് അംഗീകരിച്ച വെടിനിർത്തല്‍ കരാറിനെക്കുറിച്ച് അനൗദ്യോഗിക ചർച്ചക്കായി ഇസ്രായേല്‍ സംഘം കൈറോയിലെത്തി. ഹമാസ് സംഘവും കൈറോയിലുണ്ട്.
33 ബന്ദികളെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്നതാണ് കരാർ. 42 ദിവസം വീതം നീളുന്ന മൂന്നുഘട്ടങ്ങളിലായി ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറാനുള്ള വെടിനിർത്തല്‍ കരാറാണ് ഹമാസ് അംഗീകരിച്ചതെന്നാണ് റിപ്പോർട്ടുകള്‍. വെടിനിർത്തല്‍ കരാർ അംഗീകരിക്കാൻ ബന്ദികളുടെ ബന്ധുക്കള്‍ ഇസ്രായലില്‍ പ്രക്ഷോഭം തുടരുകയാണ്.
റഫ ആക്രമണം വീണ്ടും കൂട്ടക്കുരുതിക്ക് കാരണമാകുമെന്ന് യൂറോപ്യൻ യൂനിയനും അറബ് രാജ്യങ്ങളും പ്രതികരിച്ചു. റഫ ആക്രമണത്തില്‍ നിന്ന് ഇസ്രായേല്‍ പിൻവാങ്ങിയില്ലെങ്കില്‍ വൻദുരന്തമായിരിക്കുമെന്ന് യു.എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.
നെതന്യാഹുവിനും ഇസ്രായേല്‍ ഉദ്യോഗസ്ഥർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഡച്ച് അഭിഭാഷക സംഘം അന്താരാഷ്ട്ര ക്രിമിനല്‍ കോടതില്‍ അപേക്ഷ സമർപ്പിച്ചു. യു.എന്നില്‍ ഫലസ്തീന് പൂർണ അംഗത്വം നല്‍കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഇസ്രായേല്‍ അംബാസഡർ വ്യക്തമാക്കി.