ഭോപ്പാല്‍: മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കാന്തിലാല്‍ ഭൂരിയയുടെ പ്രസ്താവന വിവാദമാകുന്നു.
പാർട്ടിയുടെ ‘മഹാലാക്ഷ്മി’ പദ്ധതി വഴി സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്നും, ഇതുവഴി രണ്ട് ഭാര്യമാരുള്ള ഭർത്താക്കന്മാർക്ക് രണ്ട് ലക്ഷം രൂപ ലഭിക്കുമെന്നുമായിരുന്നു ഭൂരിയയുടെ വിവാദ പ്രസ്താവന.
“എല്ലാ സ്ത്രീകള്‍ക്കും ഒരു ലക്ഷം രൂപ നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉറപ്പുനല്‍കുന്നു. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ തുക നിക്ഷേപിക്കും. ഭർത്താവിന് രണ്ട് ഭാര്യമാരുണ്ടെങ്കില്‍ ഇരുവരും പദ്ധതിയുടെ കീഴില്‍ വരും” മദ്ധ്യപ്രദേശിലെ സായിലാനയില്‍ നടന്ന പ്രചാരണ റാലിക്കിടെ ഭൂരിയ പറഞ്ഞു.
മദ്ധ്യപ്രദേശിലെ രത്‌ലം ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാണ് ഭൂരിയ. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സർക്കാരിന്റെ കാലത്ത് വനവാസി ക്ഷേമകാര്യ മന്ത്രിയായിരുന്നു ഭൂരിയ. നിലവില്‍ മത്സരത്തിനായി നില്‍ക്കുന്ന രത്‌ലം മണ്ഡലത്തില്‍ മെയ് 13ന് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കും.
ഭൂരിയയുടെ പ്രസംഗം വിവാദമായതോടെ കോണ്‍ഗ്രസ് പ്രതികരണവുമായി രംഗത്തെത്തി. ന്യായീകരിക്കാൻ മറ്റ് വഴികളില്ലാത്തതിനാല്‍ ഭൂരിയയുടെ പ്രസ്താവന തള്ളുകയാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ അത്തരമൊരു വാഗ്ദാനമില്ലെന്നായിരുന്നു മദ്ധ്യപ്രദേശ് സംസ്ഥാന അദ്ധ്യക്ഷൻ ജിതു പത്വാരിയുടെ പ്രതികരണം.