തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ (veena george) തള്ളി കെഎംപിജിഎ. നിയമിക്കുന്ന നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ എണ്ണം പര്യാപ്തമല്ല. പി ജി ഡോക്ടർമാർ (PG Doctors) മാത്രമായി ആയിരം പേരുടെ കുറവുണ്ട്. എന്നാൽ, പകരം നൽകുന്നത് 373 പേരെ മാത്രമാണെന്നാണ് ആക്ഷേപം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയോഗിക്കുന്നത് 50 പേരെ മാത്രമാണ്. 4% സ്റ്റൈപ്പൻഡ് വർധനവ് ഉറപ്പ് 4 മാസം മുൻപ് നൽകിയതാണെന്നും സമരക്കാന്‍ വിമര്‍ശിക്കുന്നു. ഈ സഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് പി ജി ഡോക്ടർമാരുടെ തീരുമാനം. അധ്യാപകർ അടക്കം കൂടുതൽ സംഘനകൾ പി ജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് ഒഴികെ എല്ലാ ചികിത്സ വിഭാഗങ്ങളും ബഹിഷ്‌കരിച്ചുള്ള പിജി ഡോക്ടർമാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു. ചർച്ചയ്ക്ക് വഴിയൊരുങ്ങാത്ത സാഹചര്യത്തിലാണ് സമരം തുടരാനുള്ള തീരുമാനം. സമരം തുടർന്നാൽ പ്രതിസന്ധിയാകുമെന്നാണ് മെഡിക്കൽ കോളേജുകളിലെ വിലയിരുത്തൽ. വിമർശനം ശക്തമായതോടെ ഹോസ്റ്റലുകളിൽ നിന്ന് സമരക്കാരെ ഒഴിപ്പിച്ച നടപടി സർക്കാർ പിൻവലിച്ചു. അതേസമയം, സമരക്കാരുടെ പ്രധാന ആവശ്യമായ, നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ നടപടി തുടങ്ങി. തിങ്കളാഴ്ച ഇതിനായുള്ള അഭിമുഖം നടക്കും.