കൊല്ലം സ്വദേശി വിസ്മയയുടെ മരണത്തില്‍ പ്രതി കിരണിന്റെ അനുജത്തിയും മറ്റ് രണ്ട് ബന്ധുക്കളും കൂറ് മാറി. അനുജത്തി കീര്‍ത്തി, വല്യച്ഛന്റെ മകന്‍ അനില്‍കുമാര്‍, അയാളുടെ ഭാര്യ ബിന്ദുകുമാരി എന്നിവരാണ് കോടതിയില്‍ കൂറുമാറിയത്.
സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്മയയും തമ്മില്‍ യാതൊരു തര്‍ക്കവുമുണ്ടായിട്ടില്ല എന്നും മൊഴി നല്‍കി. തുടര്‍ന്നാണ് കീര്‍ത്തിയെ കൂറ് മാറിയതായി പ്രഖ്യാപിച്ചത്.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജിന്റെ വിസ്താരത്തില്‍ ബിന്ദുകുമാരി മരണമറിഞ്ഞ് പത്മാവതി ആശുപത്രിയില്‍ എത്തി കിരണിനെ സന്ദര്‍ശിച്ചെന്നും ഇപ്പോള്‍ നിനക്ക് സ്വര്‍ണവും കാറുമൊക്കെ കിട്ടിയോടാ എന്നു ചോദിച്ചെന്നും അപ്പോള്‍ കിരണ്‍ കൈമലര്‍ത്തി കാട്ടിയെന്നുമാണ് മൊഴി നല്‍കിയത്. ഭര്‍ത്താവ് എന്നു പരിചയപ്പെടുത്തിയ ആള്‍ തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായതായും തുടര്‍ന്ന് വിസ്മയ ശുചിമുറിയില്‍ കയറി കതകടച്ച ശേഷം ശബ്ദം കേള്‍ക്കാത്തതിനാല്‍ താന്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയെന്നും കിരണ്‍ പറഞ്ഞതായി വിസ്മയയെ എത്തിച്ച സ്വകാര്യ ആശുപത്രിയിലെ ക്വാഷ്യലിറ്റി മെഡിക്കല്‍ ഓഫീസര്‍സാക്ഷി മൊഴി നല്‍കി.വിസ്മയയുടെയും കിരണിന്റെയും വിവാഹം രജിസ്റ്റര്‍ ചെയ്ത നിലമേല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും ഇന്‍ക്വസ്റ്റ് പരിശോധന നടത്തിയ കുന്നത്തൂര്‍ തഹസില്‍ദാര്‍ നിസാം എന്നിവരെയും സാക്ഷികളായി വിസ്തരിച്ചു. വിസ്താരം തിങ്കളാഴ്ചയും തുടരും.
കിരണിന്റെ പിതാവ് സദാശിവല്‍ പിള്ളയും കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു. ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് സദാശിവന്‍ പിള്ള മൊഴി നല്‍കിയത്. ഈ കുറിപ്പ് താന്‍ പൊലീസിന് കൈമാറിയെന്നും കോടതിയില്‍ സദാശിവന്‍ പിള്ള പറഞ്ഞു. ഇതോടെയാണ് സദാശിവന്‍ പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ പൊലീസിനു നല്‍കിയ മൊഴിയിലും മാധ്യമങ്ങള്‍ക്കു മുന്നിലും ആത്മഹത്യ കുറിപ്പിനെ പറ്റി സദാശിവന്‍ പിള്ള പറഞ്ഞിരുന്നില്ല.