കാബൂള്‍: പാക് ഭീകരര്‍ക്കെതിരെ വീണ്ടും പോരാടാനുറച്ച് അമറുള്ള സലേ. നേരിട്ട് പോരാടാന്‍ ശേഷിയില്ലാത്ത താലിബാന്‍ പാക് ഭീകരരുടെ സഹായം തേടുകയാണെന്നും അമറുള്ള സലേ പരിഹസിച്ചു.
താലിബാന്റെ ഏതു നീക്കവും ശക്തമായി നേരിടുമെന്നാണ് മുന്‍ വൈസ് പ്രസിഡന്റും പഞ്ചശിര്‍ പ്രവിശ്യയിലെ നേതാവുമായ അമറുള്ള സലേ മുന്നറിയിപ്പ് നല്‍കുന്നത്. താലിബാനെതിരെ ശക്തമായി പിടിച്ചു നില്‍ക്കുന്ന പഞ്ചശിര്‍ മേഖലയിലേക്ക് ഇത് രണ്ടാം തവണയാണ് പാക് നേതൃത്വത്തില്‍ ഭീകരര്‍ കടന്നുകയറാന്‍ ശ്രമിക്കുന്നത്. ആഗസ്റ്റ് മാസത്തില്‍ പഞ്ചശിര്‍ മേഖലയിലേക്ക് പാക് വ്യോമസേനയുടെ സഹായത്താലാണ് താലിബാന്‍ കടന്നുകയറിയത്. ശക്തമായ പോരാട്ടത്തിനൊടുവില്‍ സലേയുടെ ഔദ്യോഗിക വസതിയടക്കം പടിച്ചെടുത്തുവെന്നാണ് താലിബാന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഒരു ഇടവേളയ്‌ക്ക് ശേഷം പഞ്ചശിര്‍ ജനത വീണ്ടും പോരാട്ടത്തിന് ഒരുങ്ങുകയാണെന്ന സൂചനയാണ് അമറുള്ള സലേ നല്‍കുന്നത്.
താലിബാനൊരിക്കലും അഫ്ഗാന്‍ മേഖലയെ മൊത്തമായി ഭരിക്കാമെന്ന് കരുതണ്ട. പ്രവിശ്യാ ഭരണം ദേശസ്നേഹികളായ ജനങ്ങളുടെ കയ്യിലാണ്. പഞ്ചശിറിലെ ജനത സ്വന്തം കാലില്‍ നില്‍ക്കാനറിയാവുന്നവരാണ്. സ്വതന്ത്ര അഫ്ഗാനെന്നതാണ് തങ്ങളുടെ ലക്ഷ്യംമെന്നും സലേ പറഞ്ഞു. പഞ്ചശിറിനെ തകര്‍ക്കാന്‍ നടത്തുന്ന ഏതു ശ്രമവും ചെറുക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഒരുഡസനോളം വരുന്ന പാക് ഭീകരര്‍ താലിബാന്‍ ഭീകരര്‍ക്കൊപ്പം പഞ്ചശിര്‍ താഴ്വരയില്‍ പ്രവേശിച്ചിരി ക്കുകയാണ്. തക്കതായ മറുപടി ഉടന്‍ നല്‍കുമെന്നും അമറുള്ള സലേ പറഞ്ഞു.
അഷ്‌റഫ് ഗാനി ഭരണകൂടത്തെ അക്രമത്തിലൂടെ താഴെയിറക്കിയവര്‍ക്ക് അഫ്ഗാനിലെ ജനങ്ങളെ സംരക്ഷിക്കാനാകില്ല. പ്രവിശ്യകള്‍ പലതും ഭീകരരുടെ കയ്യിലാണ്. അവിടെയെല്ലാം പാകിസ്താനാണ് പിടിമുറുക്കിയിരിക്കുന്നതെന്നും അമറുള്ള സലേ ആരോപിച്ചു. താലിബാനെ മുന്‍നിര്‍ത്തി നിഴല്‍യുദ്ധവും ഭരണവും നടത്തുന്ന പാകിസ്താന്‍ അഫ്ഗാനിലേക്ക് അനധികൃതമായി കടന്നുകയറുകയാണ്. താലിബാന്റെ നേതാവ് ഹിബാത്തുള്ള അഖുന്ദ് സദയുടെ നയങ്ങള്‍ തന്നെയാണ് ഇമ്രാന്‍ഖാന്‍ ഏറ്റുപറയുന്നതെന്നും സല കുറ്റപ്പെടുത്തി. പാക് ചാരസംഘടനയായ ഐ.എസ്.ഐയാണ് പ്രവിശ്യാ ഭരണം നടത്തുന്നതെന്നും താലിബാന്‍ സൈന്യം വെറും പാവകളാണെന്നും സലേ പറഞ്ഞു.