യുദ്ധഭൂമിയില്‍ നിന്നും രക്ഷപെടാന്‍ നെട്ടോട്ടമോടുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുക്രൈന്‍ സൈന്യത്തിന്റെ അതിക്രമം. അതിക്രമത്തിനിരയായ വിദ്യാര്‍ത്ഥികളാണ് ഇക്കാര്യങ്ങള്‍ മലയാളം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശപ്രകാരമാണ് പെണ്‍കുട്ടികളടക്കമുള്ളവര്‍ പോളണ്ട് അതിര്‍ത്തിയിലെത്തിയത്.
ഇവിടെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തിയും ലാത്തി ചാര്‍ജ് നടത്തിയും കൂടി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേയ്ക്ക് വണ്ടിയോടിച്ചു കയറ്റിയുമാണ് ഇവിടെ യുക്രൈന്‍ സൈന്യത്തിന്റെ അതിക്രമം.
കിലോമീറ്ററുകളോളം നടന്ന് അതിര്‍ത്തിയിലെത്തുമ്പോള്‍ കടക്കാന്‍ അനുവദിക്കുന്നില്ല. തിരികെ പോകാനാവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നു. അതിര്‍ത്തിയിലേക്കുള്ള വഴിയില്‍ വെച്ച് ആക്രമിച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ആകാശത്തേക്ക് വെടി വെച്ചു.
കൂട്ടം കൂടി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് വാഹനം കയറ്റാന്‍ ശ്രമിച്ച് തടയുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടു. യുക്രൈനിലേക്ക് മടങ്ങിപ്പോകാനാവശ്യപ്പെട്ടാണ് സൈന്യത്തിന്റെ ഈ നടപടികള്‍. ഭക്ഷണവും വെള്ളവുമില്ലാതെ കൊടും തണുപ്പില്‍ അതിര്‍ത്തി കടക്കാനെത്തുന്നവരോടാണ് ഈ ക്രൂരത. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടികള്‍ക്ക് അടക്കം പരിക്കേറ്റു. ഒരു വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞു.
യുക്രൈന്‍ സൈന്യം പലായനം ചെയ്യുന്ന യുക്രൈന്‍ പൌരന്‍ന്മാരെ കടത്തിവിടുന്നുണ്ടെന്നും മറ്റ് രാജ്യക്കാരെയാണ് തടയുന്നതെന്നും അതിര്‍ത്തിയിലുള്ള വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കിലോമീറ്ററുകളോളം നീളത്തിലുള്ള ക്യൂവാണ് അതിര്‍ത്തിയിലുള്ളത്. പെണ്‍കുട്ടികളെയും കുട്ടികളെയും മാത്രമാണ് സൈന്യം അതിര്‍ത്തി കടത്തുന്നത്. ആണ്‍കുട്ടികളെ തടഞ്ഞുവെക്കുന്ന സ്ഥിതിയുമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു.