ഫ്ലോറിഡാ ∙ ഫ്ലോറിഡയിൽ ഈ വാരാന്ത്യം ചേർന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്‌ഷൻ കോൺഫറൻസിൽ നടന്ന അഭിപ്രായ സർവ്വേയിൽ (സ്ട്രൊപോൾ) 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ഒന്നാമതും, രണ്ടാം സ്ഥാനത്ത് ഫ്ലോറിഡാ ഗവർണർ റോൺ ഡിസാന്റിസും റിപ്പബ്ലിക്കൻ സ്ഥാനാർഥികളാകണമെന്ന് അഭിപ്രായപ്പെട്ടു.
2500 അംഗങ്ങളാണ് സ്ട്രൊപോളിൽ പങ്കെടുത്തത്. ഞായറാഴ്ച പുറത്തുവിട്ട സർവ്വേ ഫലമനുസരിച്ച് ഡോണാൾഡ് ട്രംപിന് 59% വോട്ടുകളാണു ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ സർവ്വേയിൽ ട്രംപിന് ലഭിച്ചത് 55% വോട്ടുകളാണ്. ഡിസാന്റിസ് 28% വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ വർഷം 21 ശതമാനമാണ് ലഭിച്ചിരുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ ശക്തനായ നേതാവ് ട്രംപ് തന്നെയാണെന്നു തെളിയിക്കുന്നതായിരുന്നു സിഎപിസി സ്ട്രൊ പോൾ.
കോവിഡ് 19 നിയന്ത്രണങ്ങൾക്കു വിധേയമായി ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ ശക്തമായി എതിർത്ത് ഫ്ലോറിഡാ ഗവർണർ റിപ്പബ്ലിക്കൻ സമ്മേളന അംഗങ്ങളെ കാര്യമായി സ്വാധീനിച്ചിരുന്നു. സർവ്വേയിൽ മൈക്ക് പോംപിയെ (6.3%), ഡോണാൾഡ് ട്രംപ് ജൂനിയർ (5.9%), സെനറ്റർ ടെഡ് ക്രൂസ്, റാൻഡ് പോൾ ഇരുവർക്കും(3.3%) വോട്ടുകളും ലഭിച്ചു. അടുത്ത പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സാധ്യത കൽപിച്ചിരുന്ന ഇന്ത്യൻ വംശജ നിക്കി ഹേലിക്ക് 2.1 ശതമാനം വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
പി പി ചെറിയാൻ