ഹൂസ്റ്റൺ: ടെക്സസ് പ്രൈമറി ഇലക്ഷനിൽ മൂന്നു മലയാളികൾ വിജയിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായി കെ.പി. ജോർജ് ഡമോക്രാറ്റിക്ക് പ്രൈമറിയിൽ വൻ വിജയം നേടി. 25,352 (70%)
ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് 240-ൽ നിന്ന് ജഡ്ജി സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പ്രൈമറിയിൽ മലയാളിയായ അറ്റോർണി സുരേന്ദ്രൻ പട്ടെൽ വിജയിച്ചു. 19,197 (55%)
ടെക്സസ് ഡിസ്ട്രിക്ട് 76-ല്‍ നിന്നു സ്റ്റേറ്റ് റെപ്രസന്റേറ്റീവായി (അസംബ്ലി അംഗം) ആയി മലയാളിയായ ഡാന്‍ മാത്യൂസ് റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ചു. 3,838 വോട്ട് (51.6%)
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നംബര്‍ മുൂന്നില്‍ ജഡ്ജ് ജൂലി മാത്യുവിനു എതിരില്ലായിരുന്നു. നവംബറില്‍ അവര്‍ റിപ്പബ്ലിക്കന്‍ എതിരാളി ആന്‍ഡ്രു ഡോണ്‍ബെഗിനെ നേരിടും
അതെ സമയം 328-ാം ഡിസ്ട്രിക്ട് ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച ജറ്റി ഏബ്രഹാം പരാജയപ്പെട്ടു. വോട്ടിൽ രണ്ടാമത് വന്ന അവർക്ക് 15,689 (45%) വോട്ട് കിട്ടി.
കൗണ്ടി ഡിസ്ട്രിക്ട് ക്ലാര്‍ക്ക് ആയി റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് മത്സരിച്ച മാര്‍ട്ടിന്‍ ജോണ്‍, 15,689 (45%) വോട്ട് നേടി രണ്ടാമതായി.
ഫോർട്ട് ബെൻഡ് കൗണ്ടി കമ്മീഷണർ പ്രീസിംക്ട് 4 -ൽ നിന്ന് ഡമോക്റാറ്റിക്ക് സ്ഥാനാർഥി നീറ്റാ സാനി മുന്നിലെത്തിയെങ്കിലും റൺ ഓഫ് ഉണ്ടാവുമെന്ന് കരുതുന്നു. സാനിക്ക് 40 ശതമാനം വോട്ട് ലഭിച്ചു. 3,171 (40%) തൊട്ടടുത്ത എതിരാളിക്ക് 38 ശതമാനം. 3,023 (38%)
ജഡ്ജ് കെ.പി. ജോർജ്
ഡമോക്രാറ്റിക്ക് പ്രൈമറിയിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ് തകർപ്പൻ വിജയം നേടി . ജോർജിന് 25,352 (70%) വോട്ട് ലഭിച്ചപ്പോൾ ഡമോക്രാറ്റിക് പാർട്ടിയിലെ എതിരാളി ഫെറൽ ബോണർക്ക് 11,115 (30%)) മാത്രമാണ് കിട്ടിയത്.
കൗണ്ടിയിൽ മികച്ച പ്രവർത്തനങ്ങളും മാറ്റങ്ങളും കൊണ്ട് ജഡ്ജ് ജോർജ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു കുടിയേറ്റക്കാരൻ ഈ സുപ്രധാന സ്ഥാനത്തേക്ക് വരുന്നത് ആശങ്കയോടെ നോക്കിയവരും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കണ്ടപ്പോൾ പിന്തുണയുമായെത്തി.
പ്രളയം, പിന്നെ കോവിഡ് തുടങ്ങിയ പ്രശ്നങ്ങളിൽ ശക്തമായ നേതൃത്വം നൽകുന്ന കരുത്തുറ്റ നേതാവിനെയാണ് ജനം കണ്ടത്. തെരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കുമെന്നുറപ്പ്.
നവംബറിൽ റിപ്പബ്ലിക്കൻ എതിരാളി മുൻ പോലീസ് ഓഫീസർ ട്രിവർ നഹൽസിനെ നേരിടണം. നഹാൾസ് വൻ ഭൂരിപക്ഷത്തോടെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ചു
ഡാന്‍ മാത്യൂസ്
ടെക്സസ് ഡിസ്ട്രിക്ട് 76-ല്‍ നിന്നു സ്റ്റേറ്റ് റെപ്രസന്റേറ്റീവായി (അസംബ്ലി അംഗം) ആയി മലയാളിയായ ഡാന്‍ മാത്യൂസ് റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ചു.
അദ്ദേഹത്തിന് 3,838 വോട്ട് (51.6%) കിട്ടി. എതിരാളികളായ രമേശ് ചെരിവിരല: 1,975 (26.5%);
മൈക്ക് ഖാൻ 1,626 (21.9%) എന്നിവർ ഏറെ പിന്നിലായി
എന്‍ജിനീയറും ബിസിനസ്മാനും ചാരിറ്റി വര്‍ക്കറും ക്രിസ്ത്യന്‍ സുവിശേഷകനുമാണ് ഡാന്‍ മാത്യൂസ്. നിയമവിരുദ്ധ കുടിയേറ്റം തടയുക, അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ക്രിമിനിലുകളേയും മയക്കുമരുന്നും തടയുക, പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുക, ഇലക്ഷനിലെ വോട്ടിംഗ് തട്ടിപ്പ് തടയുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
ഓയില്‍, ഗ്യാസ് വ്യവസായ രംഗത്ത് 23 വര്‍ഷം പ്രവര്‍ത്തിച്ച ഡാന്‍ കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും എംബിഎയും നേടിയിട്ടുണ്ട്. ക്രിസ്ത്യന്‍ അസംബ്ലീസ് ഓഫ് ഹൂസ്റ്റണ്‍ ചര്‍ച്ചിലെ അംഗമാണ്. ഇന്ത്യയില്‍ ജനിക്കുകയും സാംബിയയില്‍ ജീവിക്കുകയും ചെയ്തിട്ടുള്ള ഡാന്‍ 33 വര്‍ഷമായി ടെക്‌സസില്‍ താമസിക്കുന്നു. 2016-ല്‍ സ്റ്റാഫോര്‍ഡ് ക്രിസ്ത്യന്‍ സെന്റര്‍ സ്ഥാപിച്ചു. വിവിധ സംഘടനകളുടെ ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
പുതിയതായി രൂപം കൊണ്ട ഡിസ്ട്രിക്ട് 76 മലയാളികള്‍ ഏറെയുള്ള ഷുഗര്‍ലാന്‍ഡ്, സ്റ്റാഫോര്‍ഡ്, റിച്ച്മണ്ട്, മെഡോസ് തുടങ്ങിയവാ അടങ്ങിയതാണ്.
സുരേന്ദ്രൻ പട്ടേൽ
ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് 240-ൽ നിന്ന് ജഡ്ജി സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പ്രൈമറിയിൽ മലയാളിയായ അറ്റോർണി സുരേന്ദ്രൻ പട്ടെൽ വിജയിച്ചു
അദ്ദേഹത്തിന് 19,197 (55%) വോട്ട് കിട്ടി. നിലവിലുള്ള ജഡ്ജി ഫ്രാൻക് ഫ്രേലിയെ പിന്നിലാക്കിയാണ് ഈ മുന്നേറ്റം. ഫ്രേലിക്ക് 15,689 (45%) വോട്ട് ലഭിച്ചു.
കഴിഞ്ഞ തവണ ഫാമിലി കോർട്ട് ജഡ്ജ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ സുരേന്ദ്രൻ പട്ടേൽ റൺ ഓഫിൽ എത്തിയിരുന്നു .
ഏവർക്കും തുല്യനീതി എന്നതാണ് സുരേന്ദ്രൻ ഉയർത്തിപ്പിടിക്കുന്ന മുഖ്യ അജണ്ട. കേരളത്തിൽ ജനിച്ച സുരേന്ദ്രൻ 1996 ൽ ലോയറായി ഇന്ത്യയിലാണ് പ്രാക്ടീസ് ആരംഭിച്ചത്. 2007 ൽ അമേരിക്കയിലെത്തി.