ഓസ്റ്റിൻ ∙ മാർച്ച് 1ന് നടന്ന ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പിൽ ടെക്സസ് ഗവർണർ സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി നിലവിലുള്ള ഗവർണർ ഗ്രെഗ് ഏബട്ടും, ഡെമോക്രാറ്റിക് പാർട്ടി ഗവർണർ സ്ഥാനാർഥിയായി മുൻ പ്രസിഡന്റ് സ്ഥാനാർഥി ബെറ്റൊ ഒ. റൂർക്കെക്കു ഉജ്ജ്വല വിജയം. രാത്രി 7 മണിക്ക് പോളിങ് അവസാനിച്ചു രണ്ടു മണിക്കൂറിനകം ഫലപ്രഖ്യാപനവും നടന്നു.
റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനത്തേക്ക് ഗ്രോഗ് ഏബട്ടിനു പുറമെ നാലു പേർ കൂടി മത്സരിച്ചിരുന്നു. ഗ്രെഗ് ഏബട്ടിനു പോൾ ചെയ്ത വോട്ടുകളിൽ 67.5% വോട്ടുകൾ(972030) ലഭിച്ചപ്പോൾ തൊട്ടടുത്ത സ്ഥാനാർത്ഥിക്ക് 12 ശതമാനം(173089) വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
ഡെമോക്രാറ്റിക് ഗവർണർ സ്ഥാനാർത്ഥി ബെറ്റോക്ക് പുറമെ നാലു സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു.ബെറ്റൊക്ക് 678891 വോട്ടുകൾ(91.5%) ലഭിച്ചപ്പോൾ തൊട്ടടുത്ത സ്ഥാനാർഥിക്ക് 22778(3%) മാത്രമാണ് ലഭിച്ചത്.നവംബറിൽ നടക്കുന്ന ഗവർണർ തിരഞ്ഞെടുപ്പിൽ ഗ്രെഗ് ഏബട്ടും ബെറ്റൊ ഒ. റൂർക്കെയും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുമെന്ന് ഉറപ്പായി. റിപ്പബ്ലിക്കൻ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ടെക്സസിൽ വിള്ളൽ വീഴ്ത്തുവാൻ ബെറ്റൊ റൂർക്കെക്ക് കഴിയുമോ എന്ന് കാണുന്നതിനു നവംബർ വരെ കാത്തിരിക്കേണ്ടി വരും.