ഫ്്ളോറിഡ ∙ സൗത്ത് ഫ്്ളോറിഡ ലേക്ക് പൈൻസ് എലിമെന്ററി സ്കൂളിലെ അഞ്ചു വയസ്സുള്ള വിദ്യാർഥിയുടെ മർദനത്തിൽ പരുക്കേറ്റ അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പെംബ്രോക്ക് പൈൻ പൊലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ക്ലാസ്സിൽ ബഹളം വയ്ക്കുകയും, കസേരകൾ മറിച്ചിടുകയും ചെയ്ത അഞ്ചു വയസ്സുകാരനെ അധ്യാപിക മറ്റൊരു മുറിയിലേക്കു കൊണ്ടുപോയി, അവിടെവച്ചാണ് കുട്ടി അധ്യാപികയെ മർദിച്ചത്.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് അബോധാവസ്ഥയിൽ ചുമരിനോട് ചേർന്നിരിക്കുന്ന അധ്യാപികയെയാണ് കണ്ടത്. തുടർന്ന് ഇവരെ ഹോളിവുഡിലെ മെമ്മോറിയൽ റീജിയനൽ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കുശേഷം അധ്യാപികയെ ഡിസ്ചാർജ് ചെയ്തതായി പൊലീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ പോലിസ് പുറത്തുവിട്ടിട്ടില്ല. അഞ്ചു വയസ്സുകാരനെ അറസ്റ്റു ചെയ്യുകയോ, കേസ്സെടുക്കുകയോ ചെയ്തിട്ടില്ലെങ്കിലും സംഭവത്തെ കുറിച്ചു കൂടുതൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.