വാഷിംഗ്ടൺ: സ്റ്റുഡന്റ് ലോൺ തിരിച്ചടക്കുന്നത് ഓഗസ്റ് 31 വരെ നീട്ടും. ഈ കാലത്ത് പലിശ ഉണ്ടാവില്ല. മെയ് ഒന്ന് വരെയാണ് നേരത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്.
ഇത് 43 മില്യൺ പേർക്ക് ഗുണകരമാകും. 1.6 ട്രില്യൺ ഡോളറാണ് സ്റ്റുഡന്റ് ലോൺ ആയി പിരിഞ്ഞു കിട്ടാനുള്ളത്. ഏഴു മില്യൺ പേര് തിരിച്ചടവ് മുടക്കിയവരാണ്.
ലോൺ തിരിച്ചടയ്ക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന് സെനറ്റർ പാറ്റി മുറെ പറഞ്ഞു. ഈ ലോൺ ജീവിതം നശിപ്പിക്കുകയും ആളുകളെ പിന്നോട്ടടിക്കുകയും ചെയ്യുന്നുവെന്ന് അവർ കഴിഞ്ഞ മാസം ഒരു പ്രസ്താവനയിൽ പറഞ്ഞു. വർദ്ധിച്ചുവരുന്ന ചെലവുകളുമായി അവർ മല്ലിടുന്നു, പൊതുജനാരോഗ്യ, സാമ്പത്തിക പ്രതിസന്ധികൾക്ക് ശേഷം സ്വന്തം കാലിൽ നിൽക്കാൻ അവർ പാടുപെടുന്നു. താറുമാറായ വിദ്യാർത്ഥി വായ്പ സമ്പ്രദായവുമായി പൊരുതേണ്ട സ്ഥിതിയും വരുന്നു. ലോൺ എടുത്തവർക്ക്-പ്രത്യേകിച്ചു കറുത്തവരെ ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നു-അവർ ചൂണ്ടിക്കാട്ടി.
പുതിയ തുടക്കം നൽകുന്നതിന് ലോൺ എടുത്തവർക്ക് അവസരം ഉണ്ടാക്കണമെന്ന് ബൈഡൻ ഭരണകൂടത്തോട് അവർ ആവശ്യപ്പെട്ടു.
മെയ് മാസത്തിൽ തിരിച്ചടവ് പുനരാരംഭിച്ചാൽ വലിയൊരു വിഭാഗം അതിനു കഴിയാതെ വിഷമിക്കുമെന്ന ആശങ്കയ്‌ക്കിടയിലാണ് ഈ തീരുമാനം.
കോവിഡ് ശക്തിപ്പെട്ട 2020 മാർച്ചിലാണ് ലോൺ പേയ്‌മെന്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള അനുമതി ട്രംപ് ഭരണകൂടം നൽകിയത്. താമസിയാതെ കോൺഗ്രസ് അത് സ്ഥിരമാക്കി. ട്രംപ് ഭരണകൂടം രണ്ടുതവണയും ബൈഡന്റെ കീഴിൽ രണ്ടുതവണയും തിരിച്ചടവ് നീട്ടിക്കൊടുത്തു.
ലോൺ തുകയിൽ 50,000 ഡോളർ പ്രസിഡന്റ് എഴുതിത്തള്ളണമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ 10,000 വരെ എഴുതിത്തള്ളാമെന്ന നിലപാടിലാണ് ബൈഡൻ. പക്ഷെ അത് കോൺഗ്രസ് വഴി വേണമെന്നതാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
ലോൺ റദ്ദാക്കലിന്റെ നിയമസാധുത അവലോകനം ചെയ്യാൻ കഴിഞ്ഞ വർഷം പ്രസിഡന്റ് വിദ്യാഭ്യാസ, നീതിന്യായ വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടില്ല.