തിരുവനന്തപുരം: കോടഞ്ചേരിയില്‍ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയ ജോയ്സ്നയെ കാമുകന്‍ ഷെജിനൊപ്പം പോകാന്‍ ഹൈക്കോടതി അനുവദിച്ചു.
ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി വിധി പറഞ്ഞത്. കോടതിയില്‍ നടന്നത് നാടകീയ സംഭവങ്ങളാണ്. മാതാപിതാക്കളോട് സംസാരിക്കാന്‍ പോലും ജോയ്‌സ്‌ന തയ്യാറായില്ല. മാതാപിതാക്കളോട് സംസാരിക്കുന്നുണ്ടോയെന്ന് ജോയ്‌സ്‌നയോടു കോടതി ആവര്‍ത്തിച്ച് ചോദിച്ചു. എന്നാല്‍, ഇപ്പോള്‍ വേണ്ട, പിന്നീട് സംസാരിച്ചോളാമെന്നു ജോയ്‌സ്‌ന പറഞ്ഞു.
അവരുടെ ഭാഗത്തേക്ക് നോക്കുകപോലുമുണ്ടായില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. വീട്ടില്‍ വിവാഹാലോചനകള്‍ നടക്കുണ്ടായിരുന്നതിനാല്‍ ഷെജിനുമായുള്ള ഇഷ്ടത്തെക്കുറിച്ച് താന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ലെന്നാണ് ജോയ്‌സ്‌ന പറയുന്നത്. അനിയത്തിക്ക് ഷെജിന്റെ കാര്യം അറിയാവുന്നതുകൊണ്ടുതന്നെ എതിര്‍പ്പു പറഞ്ഞാല്‍ അതിന്റെ കാരണം പെട്ടെന്നു വീട്ടിലറിയും. ഇതോടെ ഷെജിനെ ഫോണ്‍ വിളിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാകും. ഇത് അറിയാവുന്നതുകൊണ്ട് താന്‍ വിവാഹാലോചനയില്‍ എതിര്‍പ്പും പറഞ്ഞിരുന്നില്ലെന്നും ജോയ്‌സ്‌ന പറയുന്നു.
മകള്‍ രാജ്യം വിട്ടു പോയേക്കുമെന്ന ആശങ്ക മാതാപിതാക്കള്‍ കോടതിയില്‍ പങ്കുവച്ചു. എന്നാല്‍, ജോയ്‌സ്‌നയ്ക്ക് ലോകപരിചയമുണ്ടെന്നാണ് കോടതി പറഞ്ഞത്. ഒരുപാട് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. താന്‍ വിവാഹ നിശ്ചയം കഴിഞ്ഞ ശേഷമാണ് ഇറങ്ങിപ്പോയതെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍, അത് കളവാണെന്നും പെണ്ണുകാണാന്‍ ഒരു കൂട്ടര്‍ വരുന്നതിന്റെ തലേ ദിവസമാണ് ഇറങ്ങിയതെന്നും യുവതി പറയുന്നു.
പെണ്ണുകാണാന്‍ വന്നു കഴിഞ്ഞ് കല്യാണം ഉറപ്പിക്കുകയും ചെയ്‌താല്‍ എല്ലാവര്‍ക്കും അതൊരു പ്രയാസമാകുമെന്നും അതുകൊണ്ടാണ് തലേന്ന് ഇറങ്ങിയതെന്ന് ഷെജിനും പറയുന്നു. അതേസമയം, വിധി മറ്റൊന്നായതിനാല്‍ ആകെ തകര്‍ന്ന നിലയിലാണ് ജോയ്‌സ്‌നയുടെ മാതാപിതാക്കള്‍. മകള്‍ക്കിഷ്ടപ്പെട്ട ബന്ധം ഒരു തടസവും പറയാതെ സമ്മതിച്ചതും, ആ വിവാഹത്തിനായി ഒരുക്കങ്ങള്‍ നടത്തിയതും അവര്‍ ഓര്‍ക്കുന്നു. ഈ വിവാഹത്തിന്റെ ഒരുക്കത്തിനിടെയാണ് മകള്‍ ഒളിച്ചോടിയത്.
ഏപ്രില്‍ 9നാണ് ജോയ്‌സ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. അന്ന് പപ്പ വിളിച്ചെങ്കിലും എടുക്കാനുള്ള ബുദ്ധിമുട്ട് കാരണം താന്‍ ഫോണ്‍ എടുത്തില്ലെന്ന് യുവതി പറയുന്നു. അതോടെ ഷെജിന്റെ കാര്യം അറിയാവുന്ന അനിയത്തി ഷെജിന്റെ ഫോണില്‍ വിളിക്കുകയായിരുന്നു. ആ സമയത്ത് ഒഴിവാക്കാന്‍ വേണ്ടി ‘എന്നെ വിടടാ..’ എന്ന് താന്‍ പറഞ്ഞെന്നും ജോയ്‌സ്‌ന പറയുന്നു. ഇതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത്. തമാശയ്ക്ക് പറഞ്ഞ കാര്യം ആശയക്കുഴപ്പത്തിലേക്കും സമരത്തിലേക്കും ഒക്കെ പോവുകയായിരുന്നെനും യുവതി പറയുന്നു.