യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മെറ്റാ സി ഇ ഒ മാർക്ക് സുക്കർബെർഗ് എന്നിവർ ഉൾപ്പെടെ 29 അമേരിക്കൻ പൗരന്മാർക്കെതിരെ റഷ്യ യാത്രാ ഉപരോധം പ്രഖ്യാപിച്ചു. അതിനു പുറമെ 61 കനേഡിയൻ പൗരന്മാരെയും ഉൾപ്പെടുത്തി.
ഇവർക്കെല്ലാം അനിശ്ചിത കാലത്തേക്ക് റഷ്യയിൽ പ്രവേശിക്കാനാവില്ല എന്ന് വിദേശമന്ത്രി കാര്യാലയം അറിയിച്ചതായി ചൈനയുടെ ഷിനുവ വാർത്ത ഏജൻസി പറഞ്ഞു. ബൈഡൻ ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കു മറുപടിയാണിതെന്നും അവർ പറയുന്നു.
ഉന്നത യു എസ് നേതാക്കൾ, ബിസിനസുകാർ, മാധ്യമപ്രവർത്തകർ, ചില ഉയർന്ന ഉദ്യോഗസ്ഥരുടെ ഭാര്യമാർ അല്ലെങ്കിൽ ഭർത്താക്കന്മാർ എന്നിവർ കരിമ്പട്ടികയിലുണ്ട്. റഷ്യ സന്ദർശിക്കുന്നതിനുള്ള വിലക്ക് 61 കനേഡിയൻ പൗരന്മാർക്കും ബാധകമാണ്.
എ ബി സി ന്യൂസ് അവതാരകൻ ജോർജ് സ്‌റ്റെഫാനോപൗലോസ്, വാഷിംഗ്‌ടൺ പോസ്റ്റിന്റെ ഡേവിഡ് ഇഗ്‌നേഷ്യസ്, പെന്റഗൺ വക്താവ് ജോൺ കിർബി എന്നിവരും ലിസ്റ്റിലുണ്ട്. സുക്കർബെർഗിന്റെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തീവ്രവാദ സ്വഭാവം ഉള്ളതാണെന്നു ചൂണ്ടിക്കാട്ടി റഷ്യ നേരത്തെ നിരോധിച്ചിരുന്നു.
ഈ പട്ടിക അടുത്തു തന്നെ വിപുലമാക്കുമെന്നും വിദേശമന്ത്രാലയം അറിയിച്ചു. അമേരിക്കയും കാനഡയും നടത്തുന്ന റഷ്യ വിരുദ്ധ നടപടികളുടെ പേരിലാണ് ഈ ‘ശിക്ഷ.’
യു എസ് സഹായം
യുക്രൈനു യു എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച്ച പ്രഖ്യാപിച്ച 80 കോടി ഡോളർ സഹായം ഡോൻബാസ് മേഖലയിലെ ആക്രമണത്തെ നേരിടാൻ യുക്രൈനു കരുത്തു നൽകാനാണെന്നു പെന്റഗൺ വിശദീകരിച്ചു.
യുക്രൈനിലെ റഷ്യൻ യുദ്ധക്കുറ്റങ്ങളുടെ തെളിവ് ശേഖരിക്കാൻ കിയവ് സഹായിക്കുന്നുണ്ടെന്നു അമേരിക്കൻ അറ്റോർണി ജനറൽ മെറിക്ക് ഗാർലാൻഡ് പറഞ്ഞു. ലോക കോടതി മാർച്ചിൽ അന്വേഷണം ആരംഭിച്ചിരുന്നു.
യുദ്ധത്തിൽ ഇതു വരെ 2,345 യുക്രൈൻ സിവിലിയന്മാർ കൊല്ലപ്പെട്ടെന്ന് യു എൻ സ്ഥിരീകരിച്ചു. 2,919 പേർക്ക് മുറിവേറ്റു.