യു എസ് കോൺഗ്രസ് അംഗം ഇല്ഹാൻ ഒമർ പാക്കിസ്ഥാൻ സന്ദർശിച്ചത് ആരുടെ ചെലവിലാണെന്നു വെളിപ്പെടുത്താൻ അവരുടെ ഓഫീസ് വിസമ്മതിച്ചു. “അന്വേഷിച്ചതിനു നന്ദി; നിർഭാഗ്യമെന്നു പറയട്ടെ, ഞങ്ങൾക്ക് ഈ ഘട്ടത്തിൽ അതേപ്പറ്റി ഒന്നും പറയാനില്ല,” ഒമറിന്റെ പ്രസ് സെക്രട്ടറി ജാക്ക്ലിൻ റോജേഴ്സ് പറഞ്ഞു.
യു എസ് വിദേശകാര്യ വകുപ്പ് വക്താവ് നെഡ് പ്രൈസ് നേരത്തെ പറഞ്ഞത് ഇങ്ങിനെ: “ഞാൻ മനസിലാക്കുന്നത് റെപ്. ഒമർ പാക്കിസ്ഥാൻ സന്ദർശിക്കുന്നത് യു എസ് ഗവണ്മെന്റ് ചെലവിൽ അല്ല. അവരുടെ യാത്രയെ കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി തരേണ്ടത് അവരുടെ ഓഫീസ് ആണ്.”
പാക്ക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മറുപടി ആയിരുന്നു അത്. ചോദ്യം ഒമർ പ്രസിഡന്റ് ബൈഡന്റെ പ്രതിനിധിയായാണോ ഇസ്‌ലാമാബാദ് സന്ദർശിക്കുന്നത് എന്നായിരുന്നു. തന്നെ പുറത്താക്കിയത് യു എസ് ആണെന്ന് ആരോപിക്കുന്ന ഇമ്രാൻ ഖാനോട് അത് സത്യമല്ലെന്നു പറഞ്ഞു മനസിലാക്കാനുള്ള ദൗത്യം ഒമറിനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
പാകിസ്ഥാന്റെ ചെലവിലാണ് സന്ദർശനം എന്ന റിപ്പോർട്ട് ഡൽഹിയിൽ രോഷമുണ്ടാക്കിയിട്ടുണ്ട്. കാരണം, ഒമർ പാകിസ്ഥാന്റെ നിയമവിരുദ്ധമായ അധിനിവേശത്തിലുള്ള കശ്‌മീർ മേഖല സന്ദർശിക്കയും അവിടെ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുന്നു എന്ന് ആരോപിക്കയും ചെയ്തു. അക്കാര്യം യു എസ് കോൺഗ്രസിൽ ഉന്നയിക്കുമെന്ന് സൊമാലിയൻ വംശജയായ ഒമർ പറഞ്ഞു.
അധിനിവേശ കശ്‌മീരിൽ ഒമർ നടത്തിയ സന്ദർശനം ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭൂമിയിൽ ഒമർ അതിക്രമിച്ചു കടന്നു എന്ന് ഓർമപ്പെടുത്തി, സങ്കുചിത രാഷ്ട്രീയം കളിക്കുന്നത് ഇന്ത്യയുടെ മണ്ണിൽ വേണ്ട എന്ന് ഡൽഹി അവരെ ഓർമിപ്പിച്ചു.