അമേരിക്കയിൽ മൂന്നാം വട്ട സൗജന്യ കോവിഡ് പരിശോധനകൾ ആരംഭിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകി.
വീടുകളിൽ എട്ടു ത്വരിത പരിശോധനകൾ നടത്തും. നേരത്തെ നാലെണ്ണമേ സാധ്യമായിരുന്നുള്ളൂ.
എല്ലാ അമേരിക്കൻ പൗരന്മാർക്കും വീടുകളിൽ വച്ച് നടത്താവുന്ന ഒരു ബില്യൺ പരിശോധനകൾ ലഭ്യമാക്കുമെന്ന് മാസങ്ങൾക്കു മുൻപ് ബൈഡൻ പറഞ്ഞിരുന്നു. ഇതു വരെ 350 മില്യൺ ടെസ്റ്റുകൾ രാജ്യത്തും യു എസ് ടെറിറ്ററികളിലും സൈനിക താവളങ്ങളിലുമായി 70 മില്യൺ കുടുംബങ്ങളിൽ നടത്തി.
“രാജ്യത്തിൻറെ പല ഭാഗങ്ങളിൽ വേഗത്തിൽ വ്യാപിക്കുന്ന ഒമൈക്രോൺ ഉപവകഭേദദങ്ങൾ മൂലം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, സൗജന്യ ടെസ്റ്റുകൾ ലഭ്യമാക്കുന്നത് വ്യാപനം കുറയ്ക്കാൻ ഉപകരിക്കും,” വൈറ്റ് ഹൗസ് പറഞ്ഞു.
വ്യാപനം കുറയ്ക്കാൻ നിർണായക ആയുധമാണ് പരിശോധന എന്ന് ചൂണ്ടിക്കാട്ടിയ വൈറ്റ് ഹൗസ്, കൂടുതൽ വാക്‌സിനേഷൻ കൊണ്ട് കോവിഡ് ബാധിച്ചു ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞെന്നും പറഞ്ഞു. എന്നാൽ കൂടുതൽ പണം ആവശ്യമാണ്, അതിനു കോൺഗ്രസ് ശ്രദ്ധ വയ്ക്കണം.
കോൺഗ്രസ് പണം നൽകാത്തതിനാൽ ആഭ്യന്തര പരിശോധനകൾക്കുള്ള കിറ്റുകൾ നിർമിക്കാൻ വേണ്ട പണം തികയാതെ വരുമെന്ന് വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി.
അമേരിക്കയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം കഴിഞ്ഞ ആഴ്ച ഒരു മില്യൺ കടന്നിരുന്നു.