ടെക്സസ്, മെയ് 17: ടെക്‌സസിലെ കോപ്പൽ മിഡിൽ സ്‌കൂളിലെ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിക്ക് നേരെ സഹപാഠിയുടെ അതിക്രമം. എന്നാൽ അതിക്രമം കാട്ടിയ വിദ്യാർത്ഥിക്ക് ഒരു ദിവസത്തെ സസ്‌പെൻഷനും ഇരയായ വിദ്യാർത്ഥിക്ക് മൂന്നു ദിവസത്തെ സസ്‌പെൻഷനും. ഇതിനെതിരെ ഇന്ത്യൻ സമൂഹത്തിൽ ശക്തമായ യ വിമർശനം ഉയർന്നു.
വിദ്യാർത്ഥിയെ ഉപദ്രവിക്കുന്ന വീഡിയോ സഹപാഠികൾ ചിത്രീകരിച്ച് ഓൺലൈനിൽ പങ്കുവെച്ചു. ഷാൻ പ്രീത് മണി എന്ന ഇന്ത്യൻ അമേരിക്കൻ മിഡിൽ സ്‌കൂൾ വിദ്യാർത്ഥിയെയാണ് നാല് മിനിറ്റിലധികം നേരം വെളുത്തവർഗ്ഗക്കാരനായ വിദ്യാർത്ഥി ശ്വാസംമുട്ടിച്ചത്.
മെയ് 11 നാണ് സംഭവം നടന്നത്. ഉച്ചഭക്ഷണത്തിനിടെ ബെഞ്ചിലിരിക്കുകയായിരുന്ന ഷാൻ പ്രീത്മണിയോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചു. ബെഞ്ചിൽ മറ്റാരും ഇല്ലെന്നും അതിനാൽ എഴുന്നേൽക്കില്ലെന്നും പറഞ്ഞു. രോഷംകൊണ്ട എതിരാളി ശാരീരികമായി ആക്രമിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തതായി വീഡിയോയിൽ വ്യക്തമാണ്.
കൈമുട്ട് കൊണ്ട് പിന്നിൽ നിന്ന് ഷാനിന്റെ കഴുത്തിൽ അമർത്തുന്നതായും ദൃശ്യത്തിൽ കാണാം. ഇരയായ ഷാനിനെ മൂന്ന് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്ത സ്‌കൂൾ മാനേജ്‌മെന്റ് ആക്രമിച്ച വിദ്യാർത്ഥിക്ക് ഒരു ദിവസത്തെ സസ്പെൻഷൻ മാത്രമേ നൽകിയുള്ളു. ഇത് സോഷ്യൽ മീഡിയയിൽ രോഷത്തിനും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. നോർത്ത് അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സ്റ്റുഡന്റ്സും സംഭവത്തിൽ പ്രതിഷേധിച്ചിട്ടുണ്ട്.