മലയാളിയായ ഗായകൻ കെ കെ യുടെ (കൃഷ്ണകുമാർ കുന്നത്ത് – 52) മരണത്തിൽ ദുരൂഹതകൾ. കൊൽക്കത്ത യിൽ ചൊവാഴ്ച്ച രാത്രി ഒരു സംഗീത പരിപാടി നടക്കുമ്പോൾ പെട്ടെന്ന് അസ്വസ്ഥനായ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
കെ കെ യുടെ മുഖത്തും തലയിലും പരുക്കുകൾ ഉണ്ടായിരുന്നു എന്നു പൊലിസ് വൃത്തങ്ങൾ അറിയിച്ചു. അതുകൊണ്ടു അസ്വാഭാവിക മരണത്തിനു കേസെടുത്തതായി അവർ പറഞ്ഞു. ബുധനാഴ്ച്ച പോസ്റ്റ്-മോർട്ടത്തിനു ശേഷമേ ചിത്രം വ്യക്തമാവൂ.
ഹൃദയ സ്തംഭനമാണെന്നു സംശയിക്കുന്നു എന്നാണ് ഡോക്ടർമാർ ആദ്യം പറഞ്ഞത്. കെ കെ യുടെ കുടുംബം ബുധനാഴ്‌ച ഡൽഹിയിൽ നിന്ന് കൊൽക്കത്തയിൽ എത്തി.
കൊൽക്കത്തയിലെ ഗുരുദാസ് കോളജ് സംഘടിപ്പിച്ച സംഗീത പരിപാടിയിൽ പങ്കെടുക്കാൻ തിങ്കളാഴ്ച്ച അവിടെ എത്തിയ കെ കെ ഗ്രാൻഡ് ഹോട്ടലിൽ ആയിരുന്നു താമസിച്ചത്. പാടിക്കൊണ്ടിരിക്കെ അസ്വശ്യം തോന്നിയതിനെ തുടർന്ന് അദ്ദേഹം നസ്രുൾ മഞ്ച് ഓഡിറ്റോറിയത്തിൽ നിന്നു ഹോട്ടലിലേക്ക് മടങ്ങി.
എന്നാൽ അസ്വാസ്ഥ്യം മാറാതെ വന്നപ്പോൾ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.
ഹോട്ടലിൽ സി സി ടി വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു.
എ ആർ റഹ്‌മാന്റെ കല്ലൂരി സാലെ, ഹെലോ ഡോക്ടർ തുടങ്ങിയ ചിത്രങ്ങളിൽ നിന്നാണ് കെ കെ ഉദിച്ചുയർന്നത്. ഹിന്ദിയിൽ ഹം ദിൽ ദേ ചുക്കെ സനം എന്ന സൂപ്പർഹിറ്റിലെ ‘തടപ് തടപ് കെ’ എന്ന അനശ്വര ഗാനമാണ് ബോളിവുഡിൽ കെ കെ യ്ക്കു ഇടം നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കെ കെ യുടെ അകാല നിര്യാണത്തിൽ അനുശോചിച്ചു. ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖർ ദുഃഖം അറിയിച്ചു.