പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചു എന്ന ആരോപണത്തിൽ ഇന്ത്യയ്‌ക്കെതിരെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഓ ഐ സി) നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. സംഘടനയുടെ സങ്കുചിത കാഴ്ചപ്പാടും അനാവശ്യ ഇടപെടലും ഒഴിവാക്കണമെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു.
രാജ്യത്തിൻറെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട കാര്യമില്ലെന്നു അദ്ദേഹം ഓ ഐ സിയെ ഓർമിപ്പിച്ചു. മുഹമ്മദ് നബിയെ ബി ജെ പിയുടെ ദേശീയ വക്താവ് അധിക്ഷേപിച്ചതിനെതിരെ 57 ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓ ഐ സി പ്രതിഷേധിച്ചിരുന്നു.
“ഇന്ത്യ ഗവൺമെന്റ് ഒ ഐ സി സെക്രട്ടറിയറ്റിന്റെ പ്രസ്താവന അപ്പാടെ തളളുന്നു. ഇന്ത്യ ഗവൺമെന്റ് എല്ലാ മതങ്ങൾക്കും അങ്ങേയറ്റത്തെ ആദരവ് നൽകുന്നുണ്ട്.
“ഒരു മത നേതാവിനെ അധിക്ഷേപിക്കുന്ന പ്രസ്താവന ചില വ്യക്തികളിൽ നിന്നുണ്ടായതാണ്. അത് ഒരു തരത്തിലും ഗവൺമെന്റിന്റെ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല. എന്നിട്ടും ഓ ഐ സി സെക്രട്ടേറിയറ്റ് ലക്‌ഷ്യം വച്ചുള്ള, ദുരുദ്ദേശപരമായ പ്രസ്താവന നടത്തിയിരിക്കുന്നു. നിക്ഷിപ്‌ത താൽപര്യങ്ങളുടെ പ്രേരണയിൽ അവർ പിന്തുടരുന്ന വിഭജന അജണ്ട മാത്രമാണിത്.”