മനാമ: നെഞ്ചിനുള്ളിലെ പ്രണയത്തിന്റെ വേദനയിലലിഞ്ഞ് താജുദ്ദീന് വടകര പാടിയപ്പോള്‍ അത് കേരളക്കര ഏറ്റെടുത്ത ഹിറ്റ് പാട്ടുകളിലൊന്നായി മാറി.
17 വര്‍ഷം പിന്നിട്ട ‘ഖല്‍ബാണ് ഫാത്തിമ’ എന്ന ആല്‍ബത്തിലെ ‘നെഞ്ചിനുള്ളില്‍ നീയാണ്….’ എന്ന ഗാനം കേള്‍ക്കാത്ത മലയാളികളില്ലെന്ന് പറയാം. അന്നത്തെ ആല്‍ബത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ ചേര്‍ന്ന് പുതിയൊരു ആല്‍ബം ഇറക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. മലയാളികളുടെ നാവിന്‍തുമ്ബില്‍ പറ്റിച്ചേര്‍ന്നുകിടന്ന ആ പാട്ടിന്റെ ഓര്‍മയില്‍ പിറക്കുന്ന പുതിയ ആല്‍ബവും ഹിറ്റാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഗാനരചയിതാവായ ആഷിര്‍ വടകരക്കൊപ്പം ബഹ്റൈനിലെത്തിയ താജുദ്ദീന് വടകര ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. എട്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് താജുദ്ദീന് ബഹ്റൈനില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തുന്നത്. ഒന്നര പതിറ്റാണ്ട് മുമ്ബത്തെ പാട്ട് എത്ര ഹിറ്റായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നതെന്ന് താജുദ്ദീന് പറഞ്ഞു. ജനങ്ങളുടെ നിഷ്കളങ്കമായ സ്നേഹവും ആദരവും ഏറ്റുവാങ്ങുന്നത് ആ പാട്ടിന്റെ പേരിലാണ്.
നാട്ടില്‍ ചെറിയ ഗാനമേളയും പാട്ടുകളുമൊക്കെയായി നടക്കുന്ന കാലത്താണ് സ്വന്തമായി ഒരു ആല്‍ബം ചെയ്താലെന്ത് എന്ന ചിന്തവരുന്നത്. ആഷിര്‍ വടകരക്കൊപ്പം പാട്ടുകള്‍ തയാറാക്കി നിരവധി ഓഡിയോ കമ്ബനികളെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ നാട്ടുകാരായ രണ്ടുപേരാണ് പ്രൊഡ്യൂസറാകാന്‍ സമ്മതിച്ചത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ ഷൈന്‍ സ്റ്റുഡിയോയില്‍ വെച്ചാണ് റെക്കോഡിങ് നടന്നത്. നെഞ്ചിനുള്ളില്‍ നീയാണ് എന്ന പാട്ട് ഗായകന് അഫ്സലിനെക്കൊണ്ട് പാടിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. അഫ്സലിനുവേണ്ടി പാട്ടിന്റെ ട്രാക്ക് പാടുന്നതുകേട്ട് സ്റ്റുഡിയോയിലെ സൗണ്ട് എന്‍ജിനീയറായ സതീഷ് ബാബുവാണ് താജുദ്ദീന്റെ ശബ്ദത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തില്‍ താജുദ്ദീന് തന്നെ ആ പാട്ട് പാടുകയായിരുന്നു.
റെക്കോഡിങ് പൂര്‍ത്തിയാക്കിയശേഷം കാസറ്റ് വില്പന നടത്തിയതും താജുദ്ദീനും കൂട്ടുകാരും തന്നെയായിരുന്നു. അന്ന് വടകരയില്‍ റെഡ്മെയ്ഡ് ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു താജുദ്ദീന്. റോഡിലിറങ്ങുമ്ബോള്‍ ടാക്സി ജീപ്പുകളില്നിന്നും ബസില്നിന്നുമൊക്കെ ‘നെഞ്ചിനുള്ളില്‍ നീയാണ്’ എന്ന ഗാനം കേള്‍ക്കുമ്ബോള്‍ മനസ്സ് നിറഞ്ഞു. പിന്നീട് ‘ഫാത്തിമ’ തരംഗമായി പരന്നൊഴുകുകയായിരുന്നു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായ വടകര എം. കുഞ്ഞിമൂസയുടെ മകനായ താജുദ്ദീന് ഉപ്പക്ക് ലഭിക്കേണ്ട അംഗീകാരം മകനിലൂടെ ലഭിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. അപാരമായ കഴിവുകളുണ്ടായിരുന്ന ഉപ്പക്ക് ജനങ്ങള്‍ നല്കുന്ന അംഗീകാരമാണ് ഇതെന്ന് അദ്ദേഹം പറയുന്നു.
പാട്ടുകള്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രൂപത്തില്‍ അവതരിപ്പിക്കണമെന്ന പക്ഷക്കാരനാണ് താജുദ്ദീന്. ജനങ്ങളെക്കൊണ്ട് വീണ്ടും വീണ്ടും ഏറ്റുപാടിക്കാന് കഴിയുന്നതില്‍ കൂടുതലൊരു അംഗീകാരം ഗായകന് കിട്ടാനില്ല. അങ്ങനെ ജനങ്ങള്‍ ഏറ്റുപാടിയ പാട്ടിന് ജന്മംകൊടുക്കാന്‍ കഴിഞ്ഞതിന്റെ ആത്മഹര്‍ഷമാണ് താജുദ്ദീന് വടകര പങ്കുവെക്കുന്നത്.