പ്രമുഖ അമേരിക്കൻ സിവിൽ റൈറ്സ് അഭിഭാഷകൻ അസിം ഗഫൂറിനെ യു എ ഇ ജയിലിൽ അടച്ചതിനെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ രൂക്ഷമായി അപലപിച്ചു. അന്യായ തടങ്കലിൽ നിന്ന് അദ്ദേഹത്തെ ഉടനെ മോചിപ്പിക്കണമെന്ന് കൗൺസിൽ (ഐ എം എ സി) ആവശ്യപ്പെട്ടു.
സൗദി അറേബ്യ നിഷ്ടൂരമായി കൊലപ്പെടുത്തിയെന്നു കരുതപ്പെടുന്ന ‘വാഷിംഗ്‌ടൺ പോസ്റ്റ്’ ലേഖകൻ ജമാൽ ഖഷോഗിയുടെ അഭിഭാഷകനായിരുന്ന ഗഫൂറിനെ അതിന്റെ പേരിൽ പ്രതികാരമായാണ് തടവിലാക്കിയതെന്നു ഖഷോഗിയുടെ ഭാവിവധുവായിരുന്ന ഹാറ്റിസ് സെൻഗിസ് കുറ്റപ്പെടുത്തി.
അറബ് ലോകത്തു ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്ന ‘ഡെമോക്രസി ഫോർ ദ അറബ് വേൾഡ് നൗ’ (ഡോൺ) എന്ന സംഘടനയുടെ ബോർഡ് അംഗമായ ഗഫൂറിനെ ജയിലിൽ അടച്ചത് രാഷ്ട്രീയ ലക്‌ഷ്യം വച്ചാണെന്നു ഡോൺ ആരോപിച്ചു. ഖഷോഗിയുമായും ഡോണുമായും ഉള്ള ബന്ധത്തിന്റെ പേരിലാണ് നടപടി.
ഇന്ത്യൻ അമേരിക്കൻ പൗരനായ ഗഫൂർ ജൂലൈ 14നു ഇസ്താൻബൂളിൽ ഒരു കുടുംബ വിവാഹത്തിൽ പങ്കെടുക്കാൻ പറക്കുമ്പോഴാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ഭടന്മാർ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. അവിടന്ന് നേരെ അബുദാബിയിലേക്കു കൊണ്ടു പോയി.
കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്ന വിചിത്രമായ കുറ്റം ചുമത്തിയാണ് ഗഫൂറിനെ തടവിൽ വച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭാവത്തിലാണ് ശിക്ഷ വിധിച്ചത്.
വിർജിനിയയിൽ അഭിഭാഷക സ്ഥാപനം നടത്തുന്ന ഗഫൂർ നിരവധി ദേശസുരക്ഷാ-ഭീകര പ്രവർത്തന കേസുകളിൽ വാദിച്ചിട്ടുണ്ട്.
ഐ എം എ സി പ്രസ്താവനയിൽ പറഞ്ഞു: “അസിം ഗാഫോറിന്റെ ആരോഗ്യത്തെ കുറിച്ചും അവസ്ഥയെ കുറിച്ചും ഞങ്ങൾ അങ്ങേയറ്റം ആശങ്കയിലാണ്. ജനാധിപത്യത്തിന് വേണ്ടി പ്രവർത്തിച്ചു എന്ന പേരിൽ അദ്ദേഹത്തെ വേട്ടയാടുകയാണ്.
“ഗഫൂറിനെ ഉടൻ വിട്ടയക്കണമെന്ന് യു എ ഇ അധികൃതരോട് ഞങ്ങൾ ആവശ്യപ്പെടുന്നു. അദ്ദേഹത്തെ സ്വന്തം കുടുംബത്തോടൊപ്പം കഴിയാൻ തിരിച്ചയക്കണമെന്നും.
“ഈ വിഷയം യു എ ഇ ഭരണകൂടത്തിന്റെ ഏറ്റവും ഉയർന്ന തലങ്ങളിൽ ഉന്നയിക്കണമെന്നു ഞങ്ങൾ യു എസ് വിദേശകാര്യ വകുപ്പിനോട് അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ മോചനത്തിന് അത് സഹായിക്കും. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായദിനോട് ഇക്കാര്യം നേരിട്ട് ഉന്നയിക്കാൻ പ്രസിഡന്റ് ജോ ബൈഡനോടും അഭ്യർത്ഥിക്കുന്നു.”
ബൈഡൻ സൗദി അറേബ്യ സന്ദർശിക്കുമ്പോഴാണ് ഗഫൂറിനെ യു എ ഇ തടവിലാക്കിയത്.