ജൂലൈയിൽ പ്രൈമറി നടത്തുന്ന ഒരേയൊരു സംസ്ഥാനം മെരിലാൻഡ് ആണ്. ചൊവാഴ്ച്ച. റിപ്പബ്ലിക്കൻ ഗവർണർ ലാറി ഹോഗൻ പിരിയുമ്പോൾ അദ്ദേഹം നാമനിർദേശം ചെയ്ത സ്‌ഥാനാർത്ഥി കെല്ലി ഷൂൾസ് നേരിടുന്നത് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാർത്ഥിയെ ആണ് — ഡാൻ കോക്സ്.
ഏറ്റവും കൗതുകമുണർത്തുന്ന മത്സരം ഇതു തന്നെ. പ്രത്യേകിച്ച്, 2024 ൽ ട്രംപിനെതിരെ പാർട്ടി ടിക്കറ്റിനു വേണ്ടി ഹോഗൻ മത്സരിക്കുമെന്ന വാർത്തകൾ വരുന്നതു കൊണ്ട്. ഷൂൾസ് തോറ്റാൽ ട്രംപിന് ആവേശമാവും. പക്ഷെ ഷൂൾസ് ജയിച്ചാലോ. അപ്പോൾ 2024ൽ ഹോഗൻ ടിക്കറ്റിനു വേണ്ടി രംഗത്തിറങ്ങാനുള്ള സാധ്യത കൂടുന്നു.
മഹാമാരിക്കാലത്തു ജനങ്ങൾ വീട്ടിൽ ഇരിക്കണമെന്ന് ഹോഗൻ നിർദേശിച്ചപ്പോൾ അതിനെതിരെ കോടതിയിൽ പോയ റിപ്പബ്ലിക്കൻ നേതാവാണ് മെരിലാൻഡ് സംസ്ഥാന സാമാജികനായ കോക്സ്. അന്ന് കോടതി പറഞ്ഞത് ഗവർണർ എന്ന നിലയ്ക്കു ഹോഗൻ അദ്ദേഹത്തിന്റെ ചുമതല നിറവേറ്റുന്നത് തടയാൻ ആവില്ല എന്നാണ്.
ഷൂൾസ് ജയിച്ചാൽ മെരിലാൻഡിന്റെ ആദ്യത്തെ വനിതാ ഗവർണറാവും. പക്ഷെ സംസ്ഥാനം ഉറച്ച ഡെമോക്രറ്റിക് കോട്ടയായിരുന്നതു കൊണ്ട് അതു തിരിച്ചു പിടിക്കാൻ കടുത്ത പോരാട്ടത്തിന് ഒരുങ്ങിയാണ് ഡെമോക്രറ്റുകൾ. മുൻ യു എസ് തൊഴിൽ വകുപ്പ് സെക്രട്ടറിയും പാർട്ടിയുടെ മുൻ അധ്യക്ഷനുമായ ടോം പെരേസ്, എഴുത്തുകാരൻ വെസ് മൂർ, സംസ്ഥാന കംപ്ട്രോളർ പീറ്റർ ഫ്രഞ്ചോട്ട്, ഒബാമയുടെ വിദ്യാഭ്യാസ സെക്രട്ടറി ആയിരുന്ന ജോൺ കിംഗ് എന്നിവരാണ് ഡെമോക്രറ്റിക്ക് ടിക്കറ്റിനു മൽസരിക്കുന്നത്.
മൂറോ കിംഗോ ജയിച്ചാൽ സംസ്ഥാനത്തെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ ഗവർണറാവും. പെരെസ് ഗവർണറായാൽ ആദ്യത്തെ ലാറ്റിനോയും.
സെനറ്റിലേക്ക് വീണ്ടും മത്സരിക്കാൻ ക്രിസ് വാൻ ഹോളെൻ രംഗത്തുണ്ട്. ഏഴു തവണ യു എസ് ഹൌസ് ഡെമോക്രാറ്റ് അംഗമായിരുന്ന അദ്ദേഹം 2016ലാണ് ആദ്യം സെനറ്റിലേക്കു മത്സരിച്ചത്. മേയിൽ പക്ഷാഘാതം ഉണ്ടായ വാൻ ഹോളെനു പക്ഷെ ഗൗരവമായ ആരോഗ്യ പരിമിതികളൊന്നും ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രൈമറിയിൽ ഒറ്റ എതിരാളി മാത്രം — യു എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിൽ ജോലി ചെയ്യുന്ന അനലിസ്റ്റ് മിഷേൽ സ്മിത്ത്.
റിപ്പബ്ലിക്കൻ പാർട്ടിയിൽ 10 പേരാണ് രംഗത്ത്. 35 വർഷമായി മെരിലാൻഡിനു റിപ്പബ്ലിക്കൻ സെനറ്റർ ഉണ്ടായിട്ടില്ല.