പ്രസിഡന്റ് ജോ ബൈഡന്റെ ജോലിയിലെ മികവിനു തുടർച്ചയായ മൂന്നാം മാസവും അംഗീകാരം കൂടി. വ്യാഴാഴ്ച പുറത്തു വന്ന എൻ പി ആർ/മാരിസ്റ്റ് പോളിംഗിൽ അദ്ദേഹത്തിന് 44% പിന്തുണ കിട്ടി. ജൂലൈയിൽ 36% ആയിരുന്നു.
പുതിയ സർവ്വേ സെപ്റ്റംബർ 27–29 നു നടത്തിയതാണ്. മാർച്ചിനു ശേഷം ബൈഡനു ലഭിക്കുന്ന ഏറ്റവും നല്ല ജനപിന്തുണയാണിത്.
പോളിംഗിൽ കാണുന്ന പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഡെമോക്രാറ്റുകളുടെ ഇടയിൽ ബൈഡന്റെ പിന്തുണ 75 ശതമാനത്തിൽ നിന്ന് 87 ആയി ഉയർന്നു എന്നതാണ്. നവംബർ ഇടക്കാല തിരഞ്ഞെടുപ്പിൽ കൂടുതൽ ഡെമോക്രാറ്റുകൾ വോട്ട് ചെയ്യും എന്ന സാധ്യത കാണാം.
സ്വതന്ത്രരായി നിൽക്കുന്ന വോട്ടർമാരിൽ ഭൂരിപക്ഷവും ബൈഡന്റെ മികവ് അംഗീകരിക്കുന്നില്ല. എന്നാൽ അവർ മറുപക്ഷത്തേക്കു മാറിയിട്ടുമില്ല. ആർക്കു വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചില്ല എന്നു പറയുന്നവരാണ് ഇപ്പോൾ കൂടുതൽ.
ഉറപ്പായും നവംബറിൽ വോട്ടു ചെയ്യും എന്നു പറയുന്നവരുടെ ഇടയിൽ ഡെമോക്രാറ്റുകൾക്കു 3% മുൻ തൂക്കമുണ്ട്. റെജിസ്റ്റർ ചെയ്ത വോട്ടർമാരെ എടുത്താൽ ഡെമോക്രാറ്റുകൾ 2% മുന്നിലാണ്. എന്നാൽ ഇവിടെ പാർട്ടിക്ക് ലീഡ് കുറഞ്ഞു വരികയാണ്. ഏപ്രിലിൽ 7% പിൻതുണ ഉണ്ടായിരുന്നു.
കുറയുന്നതിന്റെ ഒരു കാരണം അമേരിക്കയുടെ പോക്ക് ശരിയാണോ എന്ന ചോദ്യമാണ്. രാജ്യം തെറ്റായ ദിശയിലാണു എന്ന് 70% പേർ പറയുന്നു. വോട്ടർമാർക്കിടയിൽ അപ്രീതി ഇപ്പോഴും നിലനിൽക്കുമ്പോൾ അതു ബാധിക്കുന്നതു സ്വാഭാവികമായും ഭരണ കക്ഷിയെ തന്നെ.
രാജ്യം ശരിയായ ദിശയിലാണെന്നു 52% ഡെമോക്രാറ്റുകൾ പറയുന്നുണ്ട്. എന്നാൽ 91% റിപ്പബ്ലിക്കൻ പാർട്ടിക്കാർ മറിച്ചു പറയുന്നു. അതിലും പ്രധാനം: 71% സ്വതന്ത്രർ ആ അഭിപ്രായമാണ് ശരി വയ്ക്കുന്നത്.
അടുത്ത മാസങ്ങളിൽ ബൈഡൻ നേടിയ നിയമനിർമാണ വിജയങ്ങൾ അദ്ദേഹത്തെ കുറിച്ച് മതിപ്പുണ്ടാക്കി. എന്നാൽ വിലക്കയറ്റം ഇപ്പോഴും ദുരിതമായി തുടരുന്നതു കൊണ്ടു റിപ്പബ്ലിക്കൻ പാർട്ടി അതാണ് പ്രധാന പ്രചാരണ വിഷയമാക്കിയിട്ടൂള്ളത്. ഗർഭഛിദ്ര അവകാശത്തിനു ഡെമോ ക്രാറ്റുകൾ നൽകുന്ന പിന്തുണ സ്ത്രീകളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.