പാക്കിസ്ഥാൻ ലോകത്തെ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളിൽ ഒന്നാണെന്നു പ്രസിഡന്റ് ജോ ബൈഡൻ തുറന്നടിച്ചു. “അവർക്കു കൈയ്യിൽ അണ്വായുധമുണ്ട്, പക്ഷെ എല്ലാം കുത്തഴിഞ്ഞു കിടപ്പാണ്.”
ലോസ് ആഞ്ജലസിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഇടക്കാല തിരഞ്ഞടുപ്പ് സമിതി നൽകിയ സ്വീകരണത്തിൽ സംസാരിച്ച ബൈഡൻ റഷ്യക്കും ചൈനക്കും എതിരെ ആഞ്ഞടിച്ചു. ഈ രാജ്യങ്ങളോടുള്ള യുഎസ് സമീപനത്തെ കുറിച്ച് പറയുമ്പോഴാണ് പാക്കിസ്ഥാൻ കയറി വന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ പരാമർശിച്ചു അദ്ദേഹം പറഞ്ഞു: “ഈ മനുഷ്യനു വേണ്ടതെന്താണ് എന്നറിയാം, പക്ഷെ രണ്ടു കൈയും നിറഞ്ഞാലും തീരാത്ത പ്രശ്ങ്ങളുണ്ട്. അവ എങ്ങിനെ കൈകാര്യം ചെയ്യും? റഷ്യ ചെയ്യുന്ന കാര്യങ്ങൾ തന്നെ നോക്കൂ. അതു പോലെ, ലോകത്തെ ഏറ്റവും അപകടകാരിയായ ഒരു രാജ്യം: പാക്കിസ്ഥാൻ. അണ്വായുധമുണ്ട്, പക്ഷെ എല്ലാം കുത്തഴിഞ്ഞു കിടപ്പാണ്.”
വൈറ്റ് ഹൗസ് തന്നെ പുറത്തു വിട്ട ഈ അഭിപ്രായങ്ങൾ പാക്കിസ്ഥാനിലെ ഷെഹ്ബാസ് സർക്കാരിനു തിരിച്ചടിയാണ്. യു എസുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ അവർ ശ്രമം നടത്തുന്ന നേരത്താണ് ബൈഡന്റെ ഈ അഭിപ്രായം പുറത്തു വരുന്നത്.
“ലോകം നമ്മളെ ഉറ്റു നോക്കുന്നു. തമാശയല്ല. ശത്രുക്കൾ പോലും നമ്മൾ എന്താണു ചെയ്യുന്നതെന്ന് ഉറ്റു നോക്കുന്നു. ലോകത്തെ നയിക്കാനുള്ള കഴിവ് നമുക്കുണ്ട്.”
പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇങ്ങിനെ പ്രതികരിച്ചു: “പാക്കിസ്ഥാൻ ഉത്തരവാദിത്തമുള്ള അണ്വായുധ രാഷ്ട്രമാണ്. സ്വന്തം താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ പാക്കിസ്ഥാന് അറിയാം.”
രണ്ടു ദിവസം മുൻപാണ് കോൺഗ്രസ് അനുശാസിക്കുന്ന യു എസ് ദേശരക്ഷാ തന്ത്രം എന്ന 48 പേജുള്ള രേഖ വൈറ്റ് ഹൗസ് പുറത്തു വിട്ടത്. അതിൽ പാക്കിസ്ഥാനെ കുറിച്ച് പരാമർശമില്ല. ചൈനയും റഷ്യയും യുഎസിനു ഉയർത്തുന്ന ഭീഷണിയാണ് അതിലെ പ്രധാന വിഷയം.
ഈ രാജ്യങ്ങൾ ഒരു ‘പരിധിയില്ലാത്ത പങ്കാളിത്തം’ പ്രഖ്യാപിച്ചിട്ടുണ്ട്, പക്ഷെ ഇരുവരുടെയും വെല്ലുവിളികൾ വ്യത്യസ്തമാണ്. യുഎസ് ചൈനയോട് തുടർന്നും മത്സരിക്കുമെന്നാണു ബൈഡന്റെ ഉറപ്പ്. കൂടുതൽ അഗാധമായ ഭീഷണി ഉയർത്തുന്ന റഷ്യയെ നിയന്ത്രിക്കും.
ചൈനയുമുള്ള മത്സരം ഇൻഡോ-പസിഫിക്കിലാണ് ഏറ്റവും കൂടുതൽ. എന്നാൽ അത് ലോകവ്യാപകമായി വളരുകയുമാണ്. അടുത്ത ഒരു ദശകം ഇക്കാര്യത്തിൽ നിർണായകമാകും.
റഷ്യയുടെ സാമ്രാജ്യത്വ വിദേശ നയം യുക്രൈന്റെ മേലുള്ള ആക്രമണത്തിൽ കലാശിച്ചു. ആ ഗവൺമെന്റിനെ തകർത്തു രാജ്യത്തെ കിഴ്പെടുത്താനാണ് അവരുടെ ശ്രമം.