ഒക്ളഹോമയിലെ തുൾസ നഗരത്തിന്റെ പ്രാന്തപ്രദേശത്തു എട്ടു പേരെ വീട് കത്തി മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് കൂട്ടമരണം അന്വേഷിക്കുന്നതെന്നു പൊലീസ് അറിയിച്ചു.
രണ്ടു മുതിർന്നവരും ആറു കുട്ടികളുമാണ് തുൾസയിൽ നിന്ന് 13 മൈൽ തെക്കുകിഴക്കായുള്ള ബ്രോക്കൺ ആരോയിലെ ഈ വീട്ടിൽ ജീവിച്ചിരുന്നതെന്നു പൊലീസ് വക്താവ് എതാൻ ഹച്ചിൻസ് പറഞ്ഞു. എന്നാൽ അവരുടെ വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വളരെ വ്യാപകമായ നാശനഷ്ടമാണ് വീടിനും സംഭവിച്ചത്.
40,000 പേർ താമസിക്കുന്ന സ്വച്ഛമായ ഇടമാണ് ബ്രോക്കൺ ആരോ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇവിടെ ആദ്യമായാണ് കൊലപാതകം നടക്കുന്നത്.”
വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് തീ പിടിത്തത്തെ കുറിച്ച് വിവരം കിട്ടിയതെന്നു പൊലീസ് മേധാവി ബ്രാണ്ടൻ ബെറിഹിൽ പറഞ്ഞു. തീയണച്ചാൽ മാത്രമേ വിശദാംശങ്ങൾ അറിയാൻ കഴിയൂ. “ബ്രോക്കൺ ആരോ ഒന്നിച്ചു നിന്ന് ഇതിനെ നേരിടും. മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുക.”