അമേരിക്കയുടെ ഇക്കൊല്ലത്തെ ഫ്ലൂ സീസണിൽ ഇതു വരെ 14 കുട്ടികൾ ഉൾപ്പെടെ 4,500 പേർ മരിച്ചുവെന്നു സി ഡി സി പുറത്തു വിട്ട കണക്കുകളിൽ കാണുന്നു. 87 ലക്ഷം പേർക്കു വൈറസ് ബാധിച്ചു; 78,000 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഈ സീസണിൽ രോഗവ്യാപനം വളരെ ഉയർന്നിട്ടുണ്ട്. തെല്ലും കുറയുന്ന ലക്ഷണവുമില്ല.
നവംബർ 26നു അവസാനിച്ച ആഴ്ചയിൽ 20,000 പേർ ആശുപത്രികളിൽ പ്രവേശിച്ചു. മുൻപത്തെ ആഴ്ചയേക്കാൾ ഇരട്ടി. “മിക്ക സംസ്ഥാനങ്ങളിലും വളരെ ഉയർന്ന തോതിലാണ് കേസുകൾ,” സി ഡി സി പറഞ്ഞു.
വാഷിംഗ്‌ടൺ ഡി സിയിൽ കേസുകൾ കൂടുന്നുണ്ട്. കഴിഞ്ഞ വർഷം നവംബർ ഒടുവിൽ 12 ഫ്ലൂ കേസുകൾ ഉണ്ടായിരുന്ന ഡി സിയിൽ ഇക്കുറി 702 ആയി. ശ്വാസകോശ രോഗങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരിൽ 15% എങ്കിലും ഫ്ലൂ ആണ്.
എന്നാൽ മറ്റു ശ്വാസകോശ രോഗങ്ങളെ കുറിച്ചും ആരോഗ്യ വിദഗ്‌ധർക്കു ആശങ്കയുണ്ട്. ഫ്‌ളുവിനു പുറമെ കോവിഡും ആർ എസ് വിയും ഈ സീസണിൽ നിലനിൽക്കുന്നുണ്ട്. വെസ്റ്റ് വിർജീനിയയിൽ കാബൽ-ഹണ്ടിംഗ്ടൺ ആരോഗ്യ വകുപ്പു ഡയറക്ടർ ഡോക്ടർ മൈക്കൽ കിൽകെനി പറഞ്ഞു: “ഈ ശ്വാസകോശ രോഗ സീസണിൽ നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഏറ്റവും ഭാരമാകുന്നത് ആർ എസ് വി കേസുകളാണ്.”
ഒക്ടോബറിലും നവംബറിലും ആർ എസ് വി കേസുകൾ ഗണ്യമായി വർധിച്ചു. “നവംബർ അവസാനത്തോടെ കോവിഡ്, ഫ്ലൂ കേസുകൾ കുറഞ്ഞു,” കിൽകെനി പറഞ്ഞു.
എന്നാൽ രാജ്യവ്യാപകമായി ഫ്ലൂ കേസുകൾ കൂടുന്നതായാണ് സി ഡി സിയുടെ കണക്ക്.
Flu killed 4,500 this season, says CDC