ഗാന്ധിനഗർ: കോണ്‍ഗ്രസിനെതിരായ സമ്ബത്ത് പുനർവിതരണ വാഗ്ദാന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി എ.ഐ.സി.സി.
ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. തന്റെ പിതാവും മുത്തശ്ശിയുമടക്കം നിരവധി പ്രധാനമന്ത്രിമാരെ താൻ കണ്ടിട്ടുണ്ടെന്നും എന്നാല്‍, ജനങ്ങളോട് ഇതുപോലെ നുണപറയുന്ന രാജ്യത്തെ ആദ്യപ്രധാനമന്ത്രിയായിരിക്കും നരേന്ദ്രമോദിയെന്നും അവർ പറഞ്ഞു. ഗുജറാത്ത് വല്‍സദിലെ ധരംപുരില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
‘എന്റെ കുടുംബത്തില്‍നിന്നുള്ളവർ മാത്രമല്ല, ഒത്തിരി പ്രധാനമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ട്. ഇന്ദിരാഗാന്ധി അവരില്‍ ഒരാളായിരുന്നു. രാജ്യത്തിന് വേണ്ടി അവർ ജീവൻ ത്യജിച്ചു. രാജീവ് ഗാന്ധിയും പ്രധാനമന്ത്രിയായിരുന്നു. കഷണങ്ങളായാണ് ഞാൻ അദ്ദേഹത്തെ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത്. അദ്ദേഹവും രാജ്യത്തിന് വേണ്ടിയാണ് ജീവൻ നല്‍കിയത്’, പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘മൻമോഹൻസിങ് രാജ്യത്ത് വിപ്ലവംകൊണ്ടുവന്നു. കോണ്‍ഗ്രസ് പാർട്ടിയില്‍നിന്ന് അല്ലാതെ നോക്കിയാല്‍, അടല്‍ ബിഹാരി വാജ്പേയി ഉണ്ടായിരുന്നു. കുറഞ്ഞപക്ഷം അദ്ദേഹമൊരു സംസ്കാരമുള്ള മനുഷ്യനായിരുന്നു. ജനങ്ങളോട് ഇങ്ങനെ കള്ളം പറയുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി മോദിയായിരിക്കുമെന്ന് എനിക്ക് ഉറച്ച ബോധ്യത്തോടെ പറയാൻ കഴിയും. താൻ ജനങ്ങളുടെ മുമ്ബിലാണ് സംസാരിക്കുന്നതെന്നും സത്യം പറയണമെന്ന് ചിന്തിക്കുകപോലും ചെയ്യാത്തൊരാള്‍’, അവർ കുറ്റപ്പെടുത്തി.