ഫ്ലോറിഡ: നാലു വർഷം മുൻപു ഫ്ലോറിഡയിൽ വെള്ളത്തിൽ ഒഴുകി നടന്ന നവജാത ശിശുവിന്റെ ‘അമ്മ വെള്ളിയാഴ്ച കോടതിയിൽ ഹാജരായി. ‘ബേബി ജൂൺ’ എന്നറിയപ്പെട്ട കുഞ്ഞിനെ 2018ൽ കരുതിക്കൂട്ടി കൊലപ്പെടുത്തി എന്ന കുറ്റം ചുമത്തപ്പെട്ട ആര്യാ സിംഗ് (27) വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
രണ്ടു മിനിറ്റ് പോലും നീളാത്ത പ്രാഥമിക വിചാരണയ്ക്ക് ശേഷം പാം ബീച്ച് കോടതി അവർക്കു ജാമ്യം നിഷേധിച്ചു. ഇനി ജനുവരി 17 നു വീണ്ടും ഹാജരാവണം. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ആര്യയ്ക്ക് വധശിക്ഷ വരെ ലഭിക്കാം.
ബോയ്റ്റൺ ബീച്ച് ഇൻലെറ്റിനു സമീപം 2018 ജൂൺ ഒന്നിനാണു ബേബി ജൂണിന്റെ നഗ്നമായ ജഡം ഒഴുകി നടക്കുന്നതു കണ്ടെത്തിയത്. അതിനു 40 മണിക്കൂർ മുൻപു ആര്യ അവിടെ ഉണ്ടായിരുന്നുവെന്നു മൊബൈൽ ഫോൺ തെളിവ് കിട്ടി.
കുഞ്ഞിന്റെ ജഡം കണ്ടെത്തിയെങ്കിലും മാതാപിതാക്കളെപ്പറ്റി സൂചന ഇല്ലായിരുന്നു. വർഷങ്ങൾക്കു ശേഷം കുഞ്ഞിന്റെ ഡി.എൻ.എ. മറ്റൊരാളുടെ ഡി.എൻ.എ.യുമായി ഒത്തുപോകുന്നതായി കണ്ടു. അങ്ങനെ കുട്ടിയുടെ പിതാവിനെ കണ്ടെത്തി. അത് വഴി മാതാവിനെയും. പിതാവിന് ഈ കൃത്യത്തിൽ പങ്കില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗർഭിണി ആയി എന്നും അത് പരിഹരിച്ചു എന്നും കാമുകി പറഞ്ഞതായി അയാൾ പോലീസിൽ മൊഴി നൽകി.
ആര്യയുടെ ഡി എൻ എ അവർ അറിയാതെ തന്ത്രപരമായാണ് എടുത്തത്.
പിതാവ് അന്വേഷണത്തിൽ സഹകരിച്ചുവെന്നു പാം ബീച്ച് പൊലീസ് പറഞ്ഞു. “അദ്ദേഹത്തിനു കുഞ്ഞിനെ കുറിച്ചു ഒന്നും അറിയില്ലായിരുന്നു,” പൊലീസ് പറഞ്ഞു. ആര്യ ഗർഭിണിയായിരുന്നുവെന്നു പെൺ സുഹൃത്ത് പറഞ്ഞിരുന്നു. ഗർഭം അലസി എന്നാണു ധരിച്ചത്.
ഏതോ ഹോട്ടലിന്റെ ശുചിമുറിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. ജീവനുണ്ടോ എന്നു തന്നെ ആര്യയ്ക്ക് ഉറപ്പില്ലായിരുന്നുവത്രെ.
താൻ ഗർഭിണി ആയിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നാണ് ആര്യ സിംഗ് പറഞ്ഞത്. പ്രസവിച്ചപ്പോൾ കുഞ്ഞിന് ജീവൻ ഉണ്ടായിരുന്നോ എന്നും അറിയില്ലായിരുന്നു. പിന്നീട് കായലിൽ മൃതദേഹം ഒഴുക്കുകുകയായിരുന്നു.
ഇന്ത്യനയിൽ ഏതാനും വര്ഷം മുൻപ് ഇതേ പോലെ ഒരു സംഭവം ഉണ്ടായി. ഗർഭഛിദ്ര ഗുളിക ഉപയോഗിച്ച അലസിപ്പിച്ച കുഞ്ഞിനെ ഗാർബേജിൽ തള്ളി. പോലീസ് കണ്ടെടുത്തപ്പോൾ കുഞ്ഞിനു ജീവനുണ്ടായിരുന്നു. പിനീട് മരിച്ചു. ഗർഭഛിദ്രം കുറ്റകരമായി കണക്കാക്കുന്ന സ്റ്റേറ്റ് അവരെ ജയിലിലടച്ചു.