ട്വിറ്ററിൽ നിന്നു വിലക്കിയ മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ എലോൺ മസ്‌ക് പുനഃസ്ഥാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പിതാവെന്നു സ്വയം അവകാശപ്പെട്ട മസ്‌കിന്റെ കാപട്യമാണ് നിരോധനത്തിൽ വ്യക്തമായതെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണിത്.
മസ്‌ക് ട്വിറ്ററിൽ നടത്തിയ പോളിങ്ങിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും അക്കൗണ്ടുകൾ പുനഃസ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ‘ജനവിധി’ മാനിക്കുന്നുവെന്നു ശനിയാഴ്ച മസ്‌ക് ട്വീറ്റ് ചെയ്തു. തനിക്കു ഇഷ്ടമില്ലാത്തവരെ നിരോധിക്കുന്ന മസ്‌ക് അഭിപ്രായ സ്വാതന്ത്ര്യത്തെ തെല്ലും മാനിക്കുന്നില്ലെന്നു വിമർശകർ പറഞ്ഞു.
അതിനപ്പുറം കടന്ന്, മസ്‌കിന്റെ ടെസ്ല കമ്പനിയുടെ ഓഹരികൾ വെള്ളിയാഴ്ച 4.7% ഇടിയുകയും ചെയ്തു. 2020 മാർച്ചിനു ശേഷമുണ്ടായ ഏറ്റവും വലിയ തകർച്ച.
മസ്‌കിന്റെ സെൻസറിംഗിനെതിരെ പ്രശസ്തർ പലരും ആഞ്ഞടിച്ചിരുന്നു. ഫാസിസ്റ്റു പ്രവണത അടച്ചു പൂട്ടുന്നതാണ് മസ്കിനു നല്ലതെന്നു ന്യു യോർക്ക് റെപ്. അലക്സാൻഡ്രിയ ഒക്കെഷ്യോ-കോർട്ടസ് പറഞ്ഞു.
ഹൗസ് ഇന്റലിജിൻസ് കമ്മിറ്റി ചെയർമാൻ ആദം ഷിഫ് (ഡെമോക്രാറ്റ്) പറഞ്ഞു: “അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള കൂറ് അത്ര തികച്ചില്ലെന്നു വ്യക്തമായി. കാപട്യത്തോടാണ് ആഭിമുഖ്യം.”
മസ്‌കിന്റെ സ്വകാര്യ ജെറ്റിന്റെ സഞ്ചാരപഥം നിരീക്ഷിച്ച ഒരാളെ മസ്‌ക് നിരോധിച്ചതു റിപ്പോർട്ട് ചെയ്തതിനാണ് വാഷിംഗ്‌ടൺ പോസ്റ്റും സി എൻ എന്നും ഉൾപ്പെടെയുള്ള വാർത്താ മാധ്യമങ്ങളുടെ റിപോർട്ടർമാരെ അദ്ദേഹം നിരോധിച്ചത്. പ്രമുഖ വ്യക്തികളുടെ സഞ്ചാരവും മറ്റും റിപ്പോർട്ട് ചെയ്യുന്നത് ഒട്ടും അസാധാരണമല്ല.
അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് വാചകമടി മാത്രമാണ് മസ്ക് നടത്തുന്നതെന്നു ഫൗണ്ടേഷൻ ഓഫ് ഇൻഡിവിട്വൽ റൈറ്സ് ആൻഡ് എക്സ്പ്രെഷൻ പറഞ്ഞു. “എതിരാകുന്നവരെ സെൻസർ ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല.”
അതേ സമയം, ട്വിറ്ററിൽ പുതിയ നിക്ഷേപങ്ങൾക്കു മസ്‌ക് ശ്രമം തുടങ്ങി. അദ്ദേഹം ട്വിറ്റർ വാങ്ങിയ അതേ വിലയ്ക്കാണ് ഓഹരികൾ വാഗ്‌ദാനം ചെയ്യുന്നത് — ഓഹരി ഒന്നിന് $54.20.
Elon Musk hears people speaking, restores journalist accounts on Twitter