Saturday, May 11, 2024
HomeIndiaഇന്ത്യ - ചൈന സംഘര്‍ഷം: അതിര്‍ത്തിയിലേക്ക് ഇന്ത്യന്‍ വജ്രായുധം 'പ്രലേ ബാലിസ്റ്റിക് മിസൈല്‍'

ഇന്ത്യ – ചൈന സംഘര്‍ഷം: അതിര്‍ത്തിയിലേക്ക് ഇന്ത്യന്‍ വജ്രായുധം ‘പ്രലേ ബാലിസ്റ്റിക് മിസൈല്‍’

ന്യൂഡല്‍ഹി: ചൈനയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ പ്രതിരോധ സേനക്ക് ഊര്‍ജം പകര്‍ന്ന് 120 പ്രലേ ബാലിസ്റ്റിക് മിസൈലുകള്‍ വാങ്ങുന്നതിന് കേന്ദ്രം അനുമതി നല്‍കി.

ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് സൈനിക സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. പ്രലേ ബാലിസ്റ്റിക് മിസൈലുകള്‍ ഉടന്‍ അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന ആയുധമാകും. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഈ മിസൈല്‍ വിന്യസിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

അരുണാചല്‍ പ്രദേശിലെ തവാങ് മേഖലയില്‍ ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുകയാണ് പ്രധാന ലക്ഷ്യം. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാക്, ചൈന അതിര്‍ത്തിപ്രദേശങ്ങളിലാണ് ഇവ വിന്യസിക്കുക. തദ്ദേശീയമായി വികസിപ്പിച്ച പുതു തലമുറ ഭൂതല-ഉപരിതല മിസൈലുകളാണിവ.

ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തദ്ദേശീയമായി വികസിപ്പിച്ച പ്രലേ മിസൈലിന്റെ കന്നി പരീക്ഷണം വിജയകരമായിരുന്നു. വ്യോമസേനക്കും നാവികസേനക്കും മിസൈലുകള്‍ നല്‍കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു .

‘പ്രലേ’ എന്ന വജ്രായുധം

ഖര ഇന്ധനത്തെ അടിസ്ഥാനമാക്കിയാണ് ഡി.ആര്‍.ഡി.ഒ ഈ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചത്.സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറും നിരവധി പുത്തന്‍ സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് പ്രലെ പ്രവര്‍ത്തിക്കുന്നത്. മിസൈല്‍ ഗൈഡന്‍സ് സംവിധാനത്തില്‍ അത്യാധുനിക നാവിഗേഷന്‍ സംവിധാനവും സംയോജിത ഏവിയോണിക്സും ഉള്‍പ്പെടുന്നു.

150 മുതല്‍ 500 കി.മീറ്റര്‍ വരെ ദൂരപരിധിയില്‍ ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് പ്രലേ തൊടുക്കാനാകും. മണിക്കൂറില്‍ 2000 കി.മീറ്ററാണ് ഇതിന്‍റെ വേഗത. കൂടാതെ ഇന്‍ഫ്രാറെഡ് അല്ലെങ്കില്‍ തെര്‍മല്‍ സ്കാനറും സജ്ജീകരിച്ചിരിട്ടുണ്ട്. ഇതിലൂടെ ശത്രുവിന്റെ ലക്ഷ്യങ്ങളെ രാത്രിയിലും ആക്രമിക്കാം.

നിയന്ത്രണ രേഖയിലെ വെല്ലുവിളികളില്‍ ഇന്ത്യയുടെ വജ്രായുധമാണ് പ്രലേ ബാലിസ്റ്റിക് മിസൈല്‍. ചൈനയുടെ ഏത് അതിക്രമത്തിനും മറുപടി നല്‍കാന്‍ ഈ ഹോളോകോസ്റ്റ് മിസൈലിന് കഴിയും. ചൈനക്കെതിരെ ഇത് വളരെ അനുയോജ്യമായ ആയുധമാണെന്ന് സൈന്യം വിശ്വസിക്കുന്നു.

പ്രലേ ബാലിസ്റ്റിക് മിസൈലിന്റെ ആക്രമണത്തിന് മറുമരുന്ന് ഇല്ലെന്നതാണ് പ്രത്യേകത. ഇന്റര്‍സെപ്റ്റര്‍ മിസൈലിന് പോലും ഇതിന്റെ ആക്രമണം തടയാന്‍ കഴിയില്ല. വായുവില്‍ ഒരു നിശ്ചിത ദൂരം സഞ്ചരിച്ചതിന് ശേഷം പാത മാറ്റാന്‍ കഴിയുമെന്നതാണ് ഇതിന് കാരണം. മാത്രമല്ല, മൊബൈല്‍ ലോഞ്ചറില്‍ നിന്നും ഇത് തൊടുക്കാന്‍ സാധിക്കും. ലക്ഷ്യങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കാനുള്ള കഴിവ് മിസൈലിന് ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular