യൂണിവേഴ്സിറ്റി ഓഫ് ഐഡഹോയിലെ നാലു വിദ്യാർഥികൾ കൊല ചെയ്യപ്പെട്ട നവംബർ 13 നു രാത്രി കറുത്ത വസ്ത്രം ധരിച്ചു മുഖംമൂടി വച്ച ഒരാളെ കെട്ടിടത്തിൽ കണ്ടതായി രക്ഷപെട്ട രണ്ടു വിദ്യാർത്ഥിനികളിൽ ഒരാൾ പറയുന്നു.
പ്രതി ബ്രയാൻ കൊബെർഗർ വിചാരണ നേരിടുമ്പോൾ ഐഡഹോ പൊലീസ് സമർപ്പിച്ച രേഖകളിലാണ് ഡൈലാൻ മോർട്ടൻസെന്റെ (21) ഈ മൊഴിയുള്ളത്. പുലർച്ചെ നാലു മണിയോടെ ശബ്ദം കേട്ട് കതകു തുറന്നപ്പോഴാണ് ആ രൂപം കണ്ടതെന്നു മോർട്ടൻസെൻ പറയുന്നു. അതിനു മുൻപാണ് നാലു പേരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വാദം.
“മോർട്ടൻസെൻ കതകു തുറന്നപ്പോൾ കറുത്ത വസ്ത്രം ധരിച്ച ഒരാൾ തന്റെ നേരെ നടന്നു വരുന്നത് കണ്ടു,” പൊലീസ് പറയുന്നു. “അഞ്ചടി 10 ഇഞ്ച് എങ്കിലും ഉയരമുള്ള പുരുഷൻ. കായിക ശേഷിയുള്ള ശരീരം. കട്ടിയായ പുരികങ്ങൾ. അയാൾ വായ് മൂടിക്കെട്ടിയിരുന്നു.
“മോർട്ടൻസെൻ സ്തംഭിച്ചു നിൽക്കെ അയാൾ കടന്നു പോയി. അപ്പോൾ അവൾ അകത്തു കയറി കതകടച്ചു.”
ഏതാനും നിമിഷങ്ങൾക്കു മുൻപാണ് ഇതാൻ ചാപ്പിൻ (20), സനാ കെർനോഡ്ൽ (20), മാഡിസൺ മോഗൻ (21), കയ്‌ലി ഗോൺസാൽവസ് (21) എന്നിവർ കൊല്ലപ്പെട്ടത്. ചാപ്പിൻ, പെൺസുഹൃത്തു സന എന്നിവരുടെ ജഡങ്ങൾ രണ്ടാം നിലയിൽ സേനയുടെ മുറിയിലാണ് കണ്ടെത്തിയത്. മോഗനും കയ്‌ലിയും മരിച്ചു കിടന്നത് കയ്‌ലിയുടെ മുറിയിലും.
പുലർച്ചെ നാലു മണിക്ക് മോർട്ടൻസെൻ കൊലയാളിയെ കണ്ടുവെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെയാണ് പൊലിസിനെ വിളിച്ചത്. ബഥനി ഫുങ്ക് (21) എന്ന വിദ്യാർഥിനിയും കൊലയാളിയിൽ നിന്നു രക്ഷപെട്ടു. ഇരുവരും രണ്ടാം നിലയിലെ മുറിയിൽ ആയിരുന്നു.
കൊബെർഗറുമായി എങ്ങിനെ ഈ കുറ്റകൃത്യം ബന്ധപ്പെടുത്തിയെന്നു പൊലീസ് വിശദീകരിച്ചു. ഒൻപതു മൈൽ മാത്രം അകലെയുള്ള പുൽമാനിൽ താമസിക്കുന്ന അയാളുടെ ഡി എൻ എ സംഭവസ്ഥലത്തു നിന്ന് കിട്ടിയിരുന്നു.
പുലർച്ചെ രണ്ടു മണിയോടെ ആറു വിദ്യാർഥികളും വാഴ്സിറ്റിക്കടുത്ത വാടക കെട്ടിടത്തിൽ എത്തിയിരുന്നുവെന്നാണ് പൊലീസ് നിഗമനം. അതു കഴിഞ്ഞു രണ്ടു മണിക്കൂർ കഴിഞ്ഞാണ് കൊലപാതകങ്ങൾ നടന്നത്.
നാലു മണിയോടെ മുറിയിൽ ആരോ ഉണ്ടെന്നു ആരോ പറയുന്നതു പോലെ കേട്ടെന്നു മോർട്ടൻസെൻ പറയുന്നു. കയ്‌ലിയാണ് അത് പറഞ്ഞതെന്നു തോന്നുന്നു. പിന്നീട് ഒരു നിലവിളി കേട്ടു. സനയുടെ മുറിയിൽ നിന്നായിരുന്നു എന്ന് തോന്നുന്നു.
അപ്പോൾ ഒരു പുരുഷ ശബ്ദം കേട്ടു: “പേടിക്കേണ്ട, നിങ്ങളെ ഞാൻ സഹായിക്കാം.” ആ സമയത്തു കൊലയാളി സ്ഥലം വിട്ടെന്നാണ് പൊലീസ് നിഗമനം. പരിസരത്തു നിന്നുള്ള വിഡിയോയിൽ അയാളുടെ ഹ്യുണ്ടായി എലാൻട്ര കാർ പുറപ്പെടുന്നതു കാണാം.
കൊബെർഗറുടെ ഫോൺ വിവരങ്ങളാണ് അയാളെ ആ സമയത്തു ആ പ്രദേശവുമായി ബന്ധപ്പെടുത്തിയത്. ഡി എൻ എ പിന്നീട് തെളിവായി.
മനശ്ശാസ്ത്രത്തിൽ ഡോക്ടറേറ്റിനു പഠിക്കുന്ന കൊബെർഗറെ പെൻസിൽവേനിയയിൽ കുടുംബ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
Murdered Idaho students’ roommate saw killer