ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ കൂടാതെ വ്യവസായ പ്രമുഖന്റെ പെണ്മക്കളെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തതായാണ് വിവരം
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ബോളിവുഡ് സൂപ്പര്‍ താരത്തിന്‍റെ മകനെ കൂടാതെ ഡൽഹി സ്വദേശിയായ വ്യവസായ പ്രമുഖന്റെ പെണ്മക്കളെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇവർ ഉൾപ്പടെ എട്ടുപേരാണ് നിലവിൽ മുംബൈ(Mumbai) എൻസിബിയുടെ കസ്റ്റഡിയിലുള്ളത്.
സൂപ്പർ താരത്തിന്‍റെ മകനെ റേവ് പാര്‍ട്ടിയിലേക്ക് സംഘാടകര്‍ അതിഥിയായി നേരിട്ട് ക്ഷണിച്ചതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം മുംബൈ തീരത്തുവെച്ച് കപ്പലില്‍ എന്‍സിബി നടത്തിയ പരിശോധനയില്‍ കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള നിരോധിത ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. ഒരാഴ്ച മുന്‍പ് ഈ ആഡംബര കപ്പല്‍ കൊച്ചിയിലും എത്തിയിരുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. പ്രശസ്ത ഫാഷൻ ചാനലിന്‍റെ ആഭിമുഖ്യത്തിലാണ് ആഡംബര കപ്പലിൽ റേവ് പാർട്ടി(rave party) നടന്നതെന്ന് പറയപ്പെടുന്നു.
അതിനിടെ കപ്പല്‍ മാര്‍ഗം ലഹരി കടത്തിയ കേസില്‍ ബോളിവുഡ് താരത്തിന്‍റെ മകനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇക്കാര്യം എന്‍സിബി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. താര പുത്രനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.
കപ്പല്‍ മാര്‍ഗം കടത്തിക്കൊണ്ടുവന്ന ലഹരിമരുന്ന് ഇന്നലെ രാത്രിയോടെയാണ് മുംബൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. നിരോധിത ലഹരി ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍സിബി മൂംബൈ തീരത്തെ ക്രൂയിസ് കപ്പലില്‍ റെയ്ഡ് നടത്തിയത്.
പിടിച്ചെടുത്ത ലഹരിമരുന്നില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ എന്നിവ ഉള്‍പ്പെടുന്നതായാണ് വിവരം.
ഏതാനും ദിവസം മുമ്പ്, ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അഫ്ഗാനിസ്ഥാനില്‍ നിന്ന് 2,000 കോടി രൂപയുടെ മയക്കുമരുന്നുമായി എത്തിയ രണ്ട് ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്ദ്ര തുറമുഖത്ത് പിടിച്ചെടുത്തിരുന്നു. ടാല്‍ക്കം പൌഡര്‍ എന്ന പേരിലാണ് അന്ന് ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്നത്.
കസ്റ്റംസ് പരിശോധനയിലാണ് മയക്കുമരുന്നാണെന്ന് വ്യക്തമായത്. രാജ്യാന്തര വിപണിയില്‍ കുറഞ്ഞത് 2,000 കോടി രൂപ വിലമതിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹെറോയിനാണ് കടത്തിക്കൊണ്ടു വന്നതെന്ന് പിന്നീട് സ്ഥിരീകരിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് അഫ്ഗാന്‍ പൗരന്മാരെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. അവര്‍ കുറച്ചു കാലമായി അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് വ്യക്തമായി. ഇരുവരെയും കൂടാതെ, കയറ്റുമതിയും ഇറക്കുമതിയും കൈകാര്യം ചെയ്ത ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. കണ്ടെയ്‌നര്‍ ബുക്ക് ചെയ്തത് ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, ഈ വര്‍ഷം ജൂണില്‍ മൂന്നാം പ്രതി ഇന്ത്യ വിട്ട് അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നതായും ഡിആര്‍ഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.