ടെക്സസിൽ ഹൈന്ദവ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് ഭണ്ഡാരം എടുത്തു കൊണ്ടു പോയി. ജനുവരി 11 നു നടന്ന കവർച്ചയിൽ എത്രമാത്രം പണം നഷ്ടമായെന്നു വ്യക്തമായിട്ടില്ല.
ബ്രസോസ് വാലിയിലെ ശ്രീ ഓംകാർനാഥ് ക്ഷേത്രത്തിൽ മോഷ്ടാവ് പ്രവേശിച്ചു പണപ്പെട്ടി എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വിഡിയോയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് സാധനങ്ങൾ ക്ഷേത്രത്തിലെ ഉന്തുവണ്ടിയിൽ എടുത്തു കൊണ്ടു പോകുന്നതു ദൃശ്യങ്ങളിൽ കാണാം.
ക്ഷേത്രത്തിലെ ഭരണസമിതി അംഗം ശ്രീനിവാസ സുങ്കരി പറഞ്ഞു: “ഒരു വശത്തെ ജനലിലൂടെ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ പണപ്പെട്ടിക്കു പുറമെ വിലപിടിച്ച സാധനങ്ങൾ ഇരുന്ന പെട്ടിയും എടുത്തു കൊണ്ടു പോയി. ഒരു ആക്രമണം നടന്ന തോന്നലാണ് ഞങ്ങൾക്ക്. ഞങ്ങളുടെ സ്വകാര്യത നഷ്ടപ്പെട്ട പോലെ.”
പൂജാരിയും കുടുംബവും സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു. “അവരുടെ സുരക്ഷയ്ക്ക് ഞങ്ങൾ വേണ്ടത് ചെയ്യും. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കും. ഇനി ഇതൊന്നും സംഭവിക്കാൻ പാടില്ല.”
സംഭവം എഫ് ബി ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നു ഹിന്ദുപാക്റ്റ് ആവശ്യപ്പെട്ടു. “മറ്റൊരു ഹിന്ദു ക്ഷേത്രം കൂടി ആക്രമിക്കപ്പെട്ടു. എഫ് ബി ഐ ഇതേപ്പറ്റി അന്വേഷിക്കണം,” അവർ ട്വീറ്റ് ചെയ്തു.
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും ക്ഷേത്രങ്ങൾക്കു കൂടുതൽ സുരക്ഷ ആവശ്യപ്പെട്ടു.
Break-in, robbery at Texas Hindu temple