ഒഹായോ സംസ്ഥാനത്തെ ഡബ്ലിനിൽ ഒരു ഇന്ത്യൻ അമേരിക്കൻ ദമ്പതിമാരും അവരുടെ മകനും മരിച്ച നിലയിൽ. കൊലയോ ആത്മഹത്യയോ എന്നു പോലീസ് തീർച്ചപ്പെടുത്തിയിട്ടില്ല.
രാജൻ രാജാറാം (54), ഭാര്യ ശാന്തലത രാജൻ (51), മകൻ അനീഷ് രാജൻ (19) എന്നിവരാണു മരിച്ചത്.
ബൽഫുർ സർക്കിളിലെ വീട്ടിൽ 1998 മുതൽ താമസിച്ചു വരികയായിരുന്നു എൻജിനീയറായ രാജനും കുടുംബവുമെന്നു പോലീസ് അറിയിച്ചു. അവരെ കുറിച്ച് രണ്ടു മൂന്നു ദിവസമായി വിവരമില്ലെന്നു അയൽവാസികൾ അറിയിച്ചതിനെ തുടർന്നു ബുധനാഴ്ച എത്തിയ പൊലീസാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരണം സംഭവിച്ചിട്ടു ഏറെ ദിവസങ്ങളായെന്നും വെടിയേറ്റാണ് മൂവരും മരിച്ചതെന്നും പോലീസ് പറഞ്ഞു. രണ്ടു പേരെ കൊലപ്പെടുത്തിയ ശേഷം മൂന്നാമൻ ആത്മഹത്യ ചെയ്തത് ആവാമെന്നും സംശയമുണ്ട്.
അടുത്ത ബന്ധുക്കളെ ബന്ധപ്പെട്ടു വരുന്നു.
സിൻസിനാറ്റിയിലെ ടെക്നോസോഫ്റ് കോർപറേഷനിൽ ജോലി ചെയ്തു വന്ന രാജാറാമിന്റെ പുത്രൻ അടുത്തിടെയാണ് മയാമി യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയത്. 2021 മെയിൽ ഡബ്ലിനിൽ കോഫ്മാൻ ഹൈ സ്കൂളിൽ നിന്നു പാസായിരുന്നു.
കഠിനധ്വാനിയായ നല്ല കുട്ടി എന്നാണ് അനീഷിനെ അദ്ധ്യാപിക വിശേഷിപ്പിച്ചത്.
Three of Indian American family found dead