ഇന്ത്യൻ അമേരിക്കൻ സമൂഹം ശക്തിയാർജിച്ചു കേൾക്കപ്പെടേണ്ട വിഭാഗമായി മാറിയെന്നു യുഎസ് കോൺഗ്രസിന്റെ ഇന്ത്യയ്ക്കും ഇന്ത്യൻ അമേരിക്കൻ പൗരന്മാർക്കും വേണ്ടിയുള്ള കോക്കസിന്റെ ഉപാധ്യക്ഷൻ റെപ്. റോ ഖന്ന പറയുന്നു.
കലിഫോണിയ 17 ആം ഡിസ്ട്രിക്റ്റിന്റെ പ്രതിനിധിയായ ഡെമോക്രാറ്റ് ഖന്ന ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗം മൈക്ക് വാട്ട്സിനൊപ്പമാണ് ഈ സ്ഥാനം പങ്കിടുന്നത്.
“ഞാൻ എന്റെ ഇരുപതുകളിൽ ഈ യാത്ര ആരംഭിക്കുമ്പോൾ ഒരു ഇന്ത്യക്കാരൻ യുഎസ് രാഷ്രീയത്തിൽ വരുന്നത് വലിയ പുതുമ ആയിരുന്നു,” ഖന്ന പറഞ്ഞു.
“ഇന്ന് അതു മാറി. യുഎസ്-ഇന്ത്യ സഹകരണം മെച്ചപ്പെടുത്താൻ നമുക്ക് പ്രവാസികൾക്ക് ഏറെ ചെയ്യാൻ കഴിയും. ചരിത്ര മുഹൂർത്തമാണിത്. നമ്മൾ ശക്തമായൊരു ശബ്ദമാവുകയാണ്.”
യുഎസ്-ഇന്ത്യ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ 1993 ൽ രൂപം കൊടുത്ത കോക്കസിനെ അതിനുമപ്പുറം കൊണ്ടു പോകാൻ ആഗ്രഹിക്കുന്നുവെന്നു ഖന്ന പറഞ്ഞു.
ഇന്ത്യൻ പ്രവാസികൾക്ക് വ്യത്യസ്തമായ ആവശ്യങ്ങളുണ്ട്.
അവരെ മുൻനിരയിലേക്കു കൊണ്ടു വരണം.
സമൂഹത്തിന്റെ സംഭാവനകൾ യുഎസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നു ഖന്ന പറഞ്ഞു.
സിലിക്കൺ വാലിയിൽ കൂടുതൽ കാലവും ജോലി ചെയ്തിരുന്ന ഖന്ന പറയുന്നത് ഇന്ത്യൻ അമേരിക്കൻ വിഷയങ്ങളിൽ താൻ ഏറെ വ്യാപൃതനായിരുന്നു എന്നാണ്. ഹിന്ദു ദേശീയത, ഇസ്ലാമിനോടുള്ള വിദ്വേഷം, ജാതിവെറി തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി അദ്ദേഹം സംസാരിക്കാറില്ല.
വലതു പക്ഷ ഇന്ത്യൻ അമേരിക്കൻ പൗരന്മാർക്കു അതത്ര പിടിക്കാറില്ല. ഹിന്ദുത്വയെ തള്ളിപ്പറഞ്ഞതിനു 2019ൽ 230 ഹിന്ദു-ഇന്ത്യൻ അമേരിക്കൻ ഗ്രൂപ്പുകൾ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്.
ഹിന്ദുത്വയെ തള്ളിപ്പറയേണ്ടത് ഓരോ ഇന്ത്യൻ അമേരിക്കൻ പൗരന്റെയും കടമയാണെന്ന് വരെ ഖന്ന പറഞ്ഞു. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും സിക്കുകാർക്കും ബുദ്ധമതക്കാർക്കും ഒരേ അവകാശങ്ങൾ തന്നെയാണുള്ളത്.
ഗ്രീൻ കാർഡുകളും വിസകളും കിട്ടാൻ വർഷങ്ങൾ വരെ വൈകുന്നുവെന്നു ഖന്ന ചൂണ്ടിക്കാട്ടി. കോക്കസിനെ പ്രയോജനപ്പെടുത്തി അതിനൊരു പരിഹാരം കാണാൻ ശ്രമിക്കും. “അതൊരു ഉയർന്ന മുന്ഗണനയാണ്.”
Ro Khanna vows to address Indian American issues