അർകൻസോയ്ക്കടുത്തു കാർ മറിഞ്ഞു പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥിനി ഗുരുതരമായ അവസ്ഥയിൽ. റോഡിലെ വഴുക്കൽ മൂലമാണ് ശ്രീ ലിഖിത പിന്നം എന്ന വിദ്യാർഥിനി സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞത്.
തലച്ചോറിൽ ഗൗരവമായ രക്തസ്രാവം ഉണ്ട്. വെന്റിലേറ്ററിൽ കഴിയുന്ന ശ്രീ ലിഖിതയുടെ നില അതീവ ഗുരുതരമാണെന്നു ഡോക്ടർമാർ പറഞ്ഞു. ഏതാനും ദിവസങ്ങളായി മരുന്നുകൾ ഫലിക്കുന്നില്ല.
കന്സാസിലെ വിചിത സ്റേറ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന ശ്രീ ലിഖിത കഴിഞ്ഞ ആഴ്ച സുഹൃത്തുക്കളുമൊത്തു സഞ്ചരിക്കുമ്പോഴാണ് അർകൻസോയിലെ ബെന്റൺവില്ലിനു 15 മിനിറ്റ് അകലെ വച്ച് ഹൈവെയിൽ വഴുക്കി കാർ രണ്ടു തവണ മറിഞ്ഞത്. അവരുടെ തലയ്ക്കു ഗുരുതരമായ പരുക്കേറ്റുവെന്നു സഹോദരി ആരംഭിച്ച ഗോഫണ്ട്മി പേജിൽ പറയുന്നു.
സുഹൃത്തുക്കൾക്കു നിസാര പരുക്കേയുള്ളൂ. കാറോടിച്ചു പോയ ഒരാളാണ് പരുക്കേറ്റു കിടക്കുന്നവരെ ആശുപത്രിയിൽ എത്തിച്ചത്. വടക്കുപടിഞ്ഞാറൻ അർകൻസോയിലെ മേഴ്‌സി ഹോസ്പിറ്റലിൽ ശ്രീ ലിഖിതയ്ക്കു അടിയന്തര ചികിത്സ നൽകി.
അവരുടെ നില മെച്ചപ്പെടാൻ ആഴ്ചകളോ മാസങ്ങളോ വർഷങ്ങൾ പോലുമോ എടുക്കാമെന്നു ഡോക്ടർമാർ പറയുന്നതായി സഹോദരി പേജിൽ എഴുതി. അതു കൊണ്ടു ചികിത്സയ്ക്കു സഹായം വേണം.
ലക്‌ഷ്യം $150,000 ആണ്. ഇതു വരെ $99,659 പിരിഞ്ഞു കിട്ടി.
കനത്ത മഞ്ഞുവീഴ്ച മൂലമാണ് റോഡുകൾ മോശമായതെന്നു അധികൃതർ പറഞ്ഞു.
Indian student in critical condition after car crash