പ്രസിഡന്റ് ഒബാമ കൊണ്ടുവന്ന അഫോഡബ്ൾ കെയർ ആക്ടിന്റെ 13ആം വാർഷികം ആഘോഷിച്ച ചടങ്ങിൽ വൈറ്റ് ഹൗസ് ക്ഷണം സ്വീകരിച്ചു അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (എ എ പി ഐ) പ്രസിഡന്റ് ഡോകട്ർ രവി കൊള്ളി പങ്കെടുത്തു. “ഓർമയിൽ എന്നും സൂക്ഷിക്കാവുന്ന ദിനം,” ഡോക്ടർ കൊള്ളി പറഞ്ഞു. “എ എ പി ഐയെ പ്രതിനിധീകരിച്ചു വൈറ്റ് ഹൗസ് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയൊരു വിശിഷ്ടാവകാശവും ആദരവുമായി.”
ഡോക്ടർ കൊള്ളിയോടൊപ്പം എ എ പി ഐ യിൽ നിന്ന് ഡോക്ടർമാരായ രൂപക് പരീഖ്, റോഷൻ ഷാ, സമീർ ഗുപ്ത, ജയ് ഭട്ട് എന്നിവരും പങ്കെടുത്തു.
ആരോഗ്യ രക്ഷാ രംഗത്തു രാജ്യത്തു പ്രവർത്തിക്കുന്ന മറ്റു പല നേതാക്കളും പങ്കെടുത്ത ചടങ്ങിൽ പ്രസിഡന്റ് ജോ ബൈഡൻ സംസാരിച്ചു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സ്പീക്കർ എമെരിറ്റസ് നാൻസി പെലോസി എന്നിവരും സന്നിഹിതരായിരുന്നു.
ബൈഡൻ വൈസ് പ്രസിഡന്റ് ആയിരിക്കെ 2010ലാണ് ഒബാമ സാധാരണക്കാർക്കു മിതമായ നിരക്കിൽ മെഡിക്കൽ ഇൻഷുറൻസ് ആശ്വാസം ലഭ്യമാക്കുന്ന നിയമത്തിൽ ഒപ്പു വച്ചത്. “ഒബാമാകെയർ’ എന്നു കൂടി അറിയപ്പെട്ട നിയമം ദശലക്ഷക്കക്കിനു അമേരിക്കൻ പൗരന്മാർക്കു വലിയ ആശ്വാസം പകർന്നു.
അതിൽ നിരവധി പേർ തൊഴിൽ ഇല്ലാത്തവരോ കുറഞ്ഞ വരുമാനം ഉള്ളവരോ ആയിരുന്നു. ചിലർക്കു ശാരീരിക പരിമിതികൾ മൂലം ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതി ഉണ്ടായിരുന്നു.
“നിങ്ങളിൽ പലരും വർഷങ്ങളോളം ആ നിയമത്തിനു വേണ്ടി പൊരുതിയവരാണ്. അന്നു ഞാൻ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു — അതൊരു മഹാ സംഭവമാണെന്ന്,” ബൈഡൻ പറഞ്ഞു. “അതിൽ ഞാൻ ഉറച്ചു നില്കുന്നു. അതൊരു മഹാസംഭവം തന്നെ ആയിരുന്നു.”
ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ നിയമം പ്രയോജനപ്പെടുത്തുന്നതിനു തന്റെ ഭരണകൂടം ചെയ്ത കാര്യങ്ങൾ ബൈഡൻ ഓർമിച്ചു. “മറ്റു പല തരത്തിലും നമ്മൾ ആരോഗ്യ രക്ഷ ചെലവ് കുറഞ്ഞതാക്കുന്നുണ്ട്.”
അടുത്തിടെ ഇൻസുലിന്റെ വില ഗണ്യമായി കുറയ്ക്കാൻ മരുന്നു കമ്പനികൾ തയാറായി. “എല്ലാവർക്കും ഔഷധം കിട്ടണം. അത് ന്യായത്തിന്റെ വിഷയമാണ്. അന്തസിന്റെ വിഷയമാണ്.”
അഫോഡബ്ൾ കെയർ ആക്ടിൽ വിവരിച്ച പുരോഗതി തന്റെ ഭരണകൂടം മുൻപോട്ടു കൊണ്ട് പോകുന്നുണ്ടെന്നു പ്രസിഡന്റ് പറഞ്ഞു.
ചെലവ് കുറഞ്ഞ ആരോഗ്യ രക്ഷ നൽകാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ ശ്രമങ്ങളെ ഡോക്ടർ കൊള്ളി പ്രശംസിച്ചു. ദശലക്ഷങ്ങൾ ഇൻഷുറൻസ് പരിരക്ഷ നേടിയെന്നു അദ്ദേഹം കണക്കുകൾ ഉദ്ധരിച്ചു ചൂണ്ടിക്കാട്ടി. 40 ദശലക്ഷം ആളുകൾക്കു ഇപ്പോൾ ഈ ആനുകൂല്യങ്ങൾ ലഭ്യമാവുന്നുണ്ട് എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
AAPI president attends ACA celebration at White House