അധികാരമൊഴിഞ്ഞു വൈറ്റ് ഹൗസ് വിടുമ്പോൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടെ കൊണ്ടു പോയ രഹസ്യ രേഖകൾ അദ്ദേഹത്തിന്റെ പ്രചാരണത്തിനു പണം നൽകിയവരെ അദ്ദേഹം തന്നെ കാണിച്ചുവെന്ന വെളിപ്പെടുത്തൽ കനത്ത പ്രഹരമാവുമെന്നു മുൻ എഫ് ബി ഐ ഏജൻറ് പീറ്റർ സ്‌ട്രോസ്‌ക് പറയുന്നു. ഈ തെളിവാണ് ട്രംപിനു ഊരാക്കുടുക്കാവുകയെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലോറിഡയിലെ മാർ-ആ-ലാഗോ വസതിയിൽ വച്ചാണു ട്രംപ് രേഖകൾ ഡോണർമാരെ കാണിച്ചതെന്നതിനു നീതിന്യായവകുപ്പിനു (ഡി ഓ ജെ) തെളിവ് കിട്ടിയതായി ‘വാഷിംഗ്‌ടൺ പോസ്റ്റ്’ പത്രം ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. അതു ചൂണ്ടിക്കാട്ടിയ സ്‌ട്രോസ്‌ക്, നീതിനിർവഹണം തടസപ്പെടുത്തി എന്ന ആരോപണം തെളിയിക്കാൻ കഴിയുമെന്നു എംഎസ്എൻബിസി യുടെ നിക്കോൾ വാലസിനോട് പറഞ്ഞു.
രേഖകളെ കുറിച്ച് യാതൊന്നും അറിയില്ലെന്ന ട്രംപിന്റെ വാദം ഇവിടെ പൊളിയുന്നു. അത്തരം നിലപാട് നീതിനിർവഹണത്തിനു തടയിടലാണ്. താൻ അറിയാതെ തന്റെ സ്റ്റാഫ് അവ എടുത്തുകൊണ്ടു വന്നതാണെന്നു ട്രംപിനു ഇനി വാദിക്കാനാവില്ല. കാരണം അദ്ദേഹം തന്നെ അവ സന്ദർശകരെ കാണിക്കുന്നത് തെളിവായി.
മുൻ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ നീൽ കത്യാൽ ആ വാദം ശരിവച്ചു. നീതി നിർവഹണം തടസപ്പെടുത്താൻ ട്രംപ് നുണ പറഞ്ഞു എന്ന ആരോപണവുമായി അദ്ദേഹത്തെ ഈ തെളിവ് നേരിട്ടു ബന്ധപ്പെടുത്തുന്നു.
“ആ തെളിവ് കോടതിയിൽ സ്വീകരിച്ചാൽ എന്തും സംഭവിക്കാം. സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത് നടത്തുന്ന അന്വേഷണത്തിനു കരുത്തു പകരുന്ന തെളിവാണിത്. സർവനാശം ആയിരിക്കും ഫലം,” കത്യാൽ പറഞ്ഞു.
ട്രംപിനു യാതൊരു മാറ്റവും വന്നിട്ടില്ല എന്നതാണ് ഇത്തരം പെരുമാറ്റാത്തതിന്റെ ഒരു കാരണമെന്നു സ്‌ട്രോസ്‌ക് പറഞ്ഞു. “ട്രംപിന്റെ പ്രമുഖ അഭിഭാഷകരിൽ ഒരാളായ ഇവാൻ കോർക്കൊറൺ കോടതിയിൽ ഹാജരാവുന്നത് തടയാൻ അദ്ദേഹം കഠിന പോരാട്ടം നടത്തി. ഒടുവിൽ കോടതി നിർബന്ധിച്ചപ്പോൾ കോർക്കൊറൺ ഹാജരായി.”
രേഖകൾ സംബന്ധിച്ച കേസിലെ ഏറ്റവും നിർണായക വിവരങ്ങൾ കോർക്കൊറാന്റെ കൈയ്യിൽ നിന്നു അന്വേഷണ സംഘത്തിന് ലഭിച്ചു എന്നാണ് അനുമാനം.
Trump faces real big trouble with new documents revelation